യുദ്ധം ഉടൻ അവസാനിക്കും, ഇറാൻ ആണവായുധം നിർമിക്കില്ല; അമേരിക്കയ്ക്കായി ഹോർമൂസ് തുറന്ന് നൽകുമെന്ന് ട്രംപ്

ഇറാനെതിരെയുള്ള യുഎസ് ഇസ്രായേൽ യുദ്ധം അവസാനിക്കുന്നതിനുള്ള അവസാന ഘട്ട ചർച്ചകളിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവായുധം ഉപയോ​ഗിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയെന്നാണ് ട്രംപ് പറയുന്നത്. മാധ്യമങ്ങളോടുള്ള പ്രതികരണത്തിലാണ് ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കുകയോ ഉപയോ​ഗിക്കുകയോ ചെയ്യില്ലെന്ന ട്രംപിൻ്റെ അവകാശവാദം.

കൂടാതെ ഇറാൻ ഹോർമൂസ് കടലിടുക്ക് അമേരിക്കയ്ക്കായി തുറന്ന് നൽകുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ തന്ത്ര പ്രധാനമായ ജലപാതയായ ഹോർമൂസ് കടലിടുക്ക് ഏർപ്പെടുത്തിയ ഉപരോധം ഇറാൻ പിൻവലിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാൻ ഹോർമൂസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ആ​ഗോള വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. അമേരിക്കയേയും ഇത് കാര്യമായി ബാധിച്ചിരുന്നു. വ്യാപകമായ ഊർജ്ജ ക്ഷാമം നേരിട്ടതിനെ തുടർന്നാണ് അമേരിക്ക ഹോർമൂസ് ഉപരോധം പിൻവലിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് പോയത്. എന്നാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് ഇറാൻ്റെ നിലപാട്. എന്നാൽ ഹോർമൂസിൽ ഇറാൻ നിലപാട് മാറ്റിയെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറയുന്നത്.