ടോയ്‌ലെറ്റ് പേപ്പര്‍ പോലെ പാകിസ്ഥാനെ അമേരിക്ക ഉപയോഗിച്ച് വലിച്ചെറിഞ്ഞെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്; 'ജിഹാദ്' എന്ന പേരില്‍ പാകിസ്ഥാനികളെ പോരാട്ടത്തിന് അയച്ചത് തെറ്റായ വഴിയായിരുന്നു

തന്ത്രപരമായ ആവശ്യങ്ങള്‍ക്കായി യുഎസ് പാകിസ്ഥാനെ ചൂഷണം ചെയ്‌തെന്നും ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞെന്നും പാക് ദേശീയ അസംബ്ലിയില്‍ പ്രതിരോധ മന്ത്രി ഖ്യാജ ആസിഫ്. ലക്ഷ്യം കണ്ടുകഴിഞ്ഞപ്പോള്‍ ഒരു ‘ടോയ്ലറ്റ് പേപ്പര്‍’ പോലെ അമേരിക്ക പാകിസ്ഥാനെ വലിച്ചെറിഞ്ഞെന്നാണ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വിശദീകരിച്ചത്. പാകിസ്ഥാന്‍ ഭീകരവാദ ചരിത്രത്തെ പലപ്പോഴും നിഷേധിക്കാറുണ്ടെന്നും എന്നാലത് കഴിഞ്ഞകാല ഏകാധിപതികള്‍ക്ക് പറ്റിയ തെറ്റാണെന്നും ദേശീയ അസംബ്ലിയില്‍ സംസാരിക്കവെ തുറന്നുപറയാന്‍ ഖ്വാജ ആസിഫ് മടിച്ചില്ല.

അഫ്ഗാന്‍ യുദ്ധങ്ങളില്‍ പാകിസ്ഥാന്‍ പങ്കുചേര്‍ന്നത് വലിയ തെറ്റായിരുന്നുവെന്നും ഇന്നത്തെ പാകിസ്ഥാന്‍ നേരിടുന്ന ഭീകരവാദം ആ തെറ്റുകളുടെ തിരിച്ചടിയാണെന്നും പാക് അസംബ്ലിയില്‍ പ്രതിരോധമന്ത്രി പറഞ്ഞു. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം യുഎസുമായി വീണ്ടും സഖ്യമുണ്ടാക്കിയത് പാകിസ്ഥാന് വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്നും ആസിഫ് പറഞ്ഞു.

‘ടിഷ്യു പേപ്പര്‍ എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും ഒരു കഷ്ണം ടോയ്ലറ്റ് പേപ്പറിനേക്കാള്‍ മോശമായാണ് പാകിസ്ഥാനെ അമേരിക്ക പരിഗണിക്കച്ചത്. ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിച്ച ശേഷം നമ്മളെ ദൂരെ എറിഞ്ഞുകളഞ്ഞു”

അഫ്ഗാന്‍ പോരാട്ടങ്ങളില്‍ പാകിസ്ഥാന്‍ പങ്കുചേര്‍ന്നത് മതപരമായ ബാധ്യത കൊണ്ടാണെന്ന ഔദ്യോഗിക വാദങ്ങളെ തള്ളിയ ഖ്വാജ ആസിഫ് ‘ജിഹാദ്’ എന്ന പേരില്‍ പാകിസ്ഥാനികളെ പോരാട്ടത്തിന് അയച്ചത് തെറ്റായ വഴിയായിരുന്നുവെന്ന് തുറന്നു സമ്മതിച്ചു. രണ്ട് മുന്‍ സൈനിക ഏകാധിപതികള്‍ (സിയാ ഉള്‍ ഹഖും പര്‍വേസ് മുഷറഫും) അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്നത് ഇസ്ലാമിന് വേണ്ടിയല്ല. മറിച്ച് ഒരു വന്‍ശക്തിയെ പ്രീണിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നും ആസിഫ് തുറന്നു പറഞ്ഞു. മെയ്ഡ് ഇന്‍ യുഎസ് ജിഹാദായിരുന്നു അതെന്നും ദേശീയ അസംബ്ലിയില്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

Read more

2001ന് ശേഷം യുഎസ് നേതൃത്വത്തിലുള്ള യുദ്ധത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ പാകിസ്ഥാന് താലിബാനെതിരെ തിരിയേണ്ടി വന്നു. യുഎസ് പിന്‍വാങ്ങിയപ്പോള്‍, വിട്ടുമാറാത്ത അക്രമങ്ങളും തീവ്രവാദവും സാമ്പത്തിക തകര്‍ച്ചയും പാകിസ്ഥാനില്‍ അവശേഷിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ചരിത്രത്തെ നിഷേധിക്കുകയും തെറ്റുകള്‍ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ശീലമുണ്ട്. ഈ തെറ്റുകള്‍ വരുത്തിവെച്ച നഷ്ടങ്ങള്‍ നികത്താന്‍ ആവാത്തതാണെന്നും ആസിഫ് പറഞ്ഞു. പാകിസ്ഥാനിലെ വിദ്യാഭ്യാസ സമ്പ്രദായം പോലും ഇത്തരം യുദ്ധങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി മാറ്റിയെഴുതപ്പെട്ടുവെന്നും ആസിഫ് ആരോപിച്ചു.