അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ’ നികുതി ബിൽ പാസാക്കി യുഎസ് സെനറ്റ്. മൂന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ ബില്ലിനെ എതിർത്ത് വോട്ടുചെയ്തതോടെ വൈസ് പ്രസിഡൻ്റ് ജെഡി വാൻസിൻ്റെ ടൈബ്രേക്ക് വോട്ടിനാണ് പാസായത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുളള യുഎസ് സെനറ്റിൽ അൻപതിനെതിരെ അൻപത്തിയൊന്ന് വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് ബിൽ പാസായത്.
ഇനി യുഎസ് കോൺഗ്രസും ബില്ലിന് അംഗീകാരം നൽകേണ്ടതുണ്ട്. ശേഷം പ്രസിഡന്റ് കൂടി അംഗീകരിക്കുന്നതോടെ ബിൽ നിയമമാകും. സൈന്യത്തിനും അതിർത്തി സുരക്ഷയ്ക്കും കൂടുതൽ തുക അനുവദിക്കുന്ന ബിൽ കൂട്ട നാടുകടത്തൽ പദ്ധതിയും വ്യവസ്ഥ ചെയ്യുന്നുണ്ട്. മെഡികെയ്ഡ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ 1.2 ട്രില്യൺ ഡോളർ വരെ വെട്ടിക്കുറയ്ക്കാൻ ബിൽ നിർദേശിക്കുന്നു. സാമൂഹിക ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തിൽ 3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാനും ഉദ്ദേശിച്ചുളള ബില്ലാണ് യുഎസ് സെനറ്റിൽ അവതരിപ്പിച്ചത്.
ഡെമോക്രാറ്റ് അംഗങ്ങളിൽ നിന്നും ശക്തമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമുളള സെനറ്റിനുളളിൽ ട്രംപിന്റെ ബിൽ പാസായി. നോർത്ത് കരോലിനയിൽ നിന്നുളള സെനറ്ററായ തോം ടില്ലിസ്, മെയ്‌നിൽ നിന്നുളള സൂസൻ കോളിൻസ്, കെന്റുകിയിൽ നിന്നുളള റാൻഡ് പോൾ എന്നിവരാണ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ എതിർത്ത റിപ്പബ്ലിക്കൻമാർ.
അതേസമയം ഈ ബിൽ പാസാക്കിയാൽ പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് ഡെമോക്രാറ്റിക്ക്, റിപ്പബ്ലിക്ക് പാർട്ടികളല്ലാതെ ഒരു ബദൽ വേണമെന്നും എങ്കിലേ ജനങ്ങൾക്കും ശബ്‌ദിക്കാനാകൂ എന്നുമായിരുന്നു മസ്കിൻ്റെ പ്രതികരണം.
Read more
പിന്നാലെ മസ്കിന് മറുപടിയുമായി ട്രംപും രംഗത്തെത്തിയിരുന്നു. സർക്കാർ സബ്‌സിഡികൾ ലഭിച്ചിരുന്നില്ലെങ്കിൽ മസ്കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമായിരുന്നു എന്നാണ് ട്രംപ് മറുപടി നൽകിയത്. മറ്റാർക്ക് ലഭിക്കുന്നതിനേക്കാളും കൂടുതൽ സബ്സിസികൾ മസ്കിന് ലഭിച്ചിട്ടുണ്ടെന്നും സ്വയം പരിശോധിച്ചാൽ അത് മനസിലാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.







