വലിയ അബദ്ധം, കൊന്നത് ഐഎസ് ഭീകരരെ അല്ല, 10 പേരും നിരപരാധികള്‍: തെറ്റു സമ്മതിച്ച് യുഎസ്

അഫ്ഗാനിസ്താന്‍ വിടുന്നതിന് മുന്‍പ് അമേരിക്കൻ സേന കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 10 നിരപരാധികളെന്ന് കണ്ടെത്തൽ. കാബൂളിൽ ഐ.എസ് ഭീകരാക്രമണത്തിൽ 169 പേർ മരിച്ച ബോംബ് സ്ഫോടനത്തി‍ൻെറ സുത്രധാരനെ വകവരുത്തിയെന്ന് യു.എസ് അവകാശപ്പെട്ട ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴു കുട്ടികളും ജീവകാരുണ്യപ്രവർത്തകനും അടക്കമുള്ളവരായിരുന്നുവെന്നാണ് അമേരിക്ക ഇപ്പോൾ സമ്മതിക്കുന്നത്.

അമേരിക്കൻ സേനക്കൊപ്പം പ്രവർത്തിച്ച അഫ്ഗാൻകാരനായ സെമിറൈ അഹ്മദിയും കുട്ടികളുമടക്കമുള്ളവരാണ് മരിച്ചത്. ഐ.എസ് ഭീകരരെ കൊന്നുവെന്ന വാദം തെറ്റാണെന്ന് വിവിധ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ച് ഏതാനും നാളുകൾക്ക് ഉള്ളിൽ തന്നെയാണ് അമേരിക്കൻ കുറ്റസമ്മതം.

‘ആക്രമണം ദുരന്തപൂർണമായ ഒരു അബദ്ധമായിരുന്നു’വെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് തലവൻ ജനറൽ ഫ്രാങ്ക് മെക്കൻസി വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മെക്കൻസി, ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും കൂട്ടിച്ചേർത്തു.

ഒഴിപ്പിക്കലിനിടെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തു ആഗസ്ത് 26നുണ്ടായ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് യുഎസ് ആക്രമണം നടന്നത്.  ആഗസ്ത് 29നായിരുന്നു സംഭവം. യുഎസ് രഹസ്യാന്വേഷണ വിഭാഗം എട്ട് മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമാണ് ടൊയോട്ട കാര്‍ ആക്രമിച്ചത്. ഐ.എസ് കെ സംഘാംഗങ്ങൾ എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. കാറിൽ വെളളക്കുപ്പികൾ നിറച്ചത് സ്ഫോടക വസ്തുക്കളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.