പ്രവാചക നിന്ദ; ഇസ്ലാമോഫോബിയ്ക്ക് എതിരായ അഡ്‌വൈസറെ പുറത്താക്കി യുകെ സര്‍ക്കാര്‍

പ്രവാചക നിന്ദ ആരോപിക്കപ്പെട്ട ചിത്രം ‘ലേഡി ഓഫ് ഹെവന്‍ റിലീസ് ചെയ്തതിന് പിന്നാലെ യുകെയില്‍ വിവാദം ശക്തമാകുന്നു. സിനിമയ്‌ക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച ഇസ്ലാമോഫോബിയക്കെതിരായ അഡ്വവെെസറെ യുകെ സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇംഗ്ലണ്ട് നഗരമായ ലീഡ്‌സ് മസ്ജിദിലെ ഇമാം കൂടിയായ ഖാരി അസീമിനെയാണ് പുറത്താക്കിയത്. മതസൗഹാര്‍ദത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സ്വതന്ത്ര ഉപദേശകനായിരുന്നു ഖാരി അസീം.

‘ഈ സിനിമ അധിക്ഷേപകരമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. വര്‍ഗീയവും വംശീയവുമായാണ് ഈ ചിത്രത്തിന്റെ കഥ. അഭിപ്രായ സ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണ്. നിയമത്തിനുള്ളില്‍ നിന്ന് എല്ലാവര്‍ക്കും ഇത് പരിശീലിക്കാന്‍ പറ്റണം. പക്ഷേ ഈ സിനിമ വിദ്വേഷവും വര്‍ഗീയതും ഭീകരതയുമാണ് വളര്‍ത്തുന്നത്. ആര്‍ക്കും ഈ രാജ്യത്ത് കാണാന്‍ താല്‍പര്യമില്ലാത്ത ഇവ നമ്മള്‍ അവഗണിക്കണമെന്നായിരുന്നു’ ഖരിമീന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിനു പിന്നാലെ ഇദ്ദേഹത്തിനെതിരെ നടപടി വന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചതും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ സംസാരിച്ചതുമാണ് നടപടിക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.ജൂണ്‍ മൂന്നിന് റിലീസ് ചെയ്ത സിനിമയ്‌ക്കെതിരെ യുകെയിലെ തിയറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധം ശക്തമായതോടെ പല തിയറ്ററുകളും ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തി.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകളെ പറ്റിയാണ് സിനിമ പ്രമേയം. സിനിമയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുഖം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമായത്. എലി കിംഗ് ആണ് ചിത്രം സംവിധാനം ചെയ്തതിരിക്കുന്നത്. എന്‍ലൈറ്റ്‌മെന്റ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചത്. കുവൈത്തി ഷിയ പുരോഹിതനായ യാസര്‍ അല്‍ ഹബീബ് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.