ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക; ചെങ്കടലിലുള്ള യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയനിലേക്ക് അയച്ചു; ഇറാന് കര്‍ശന താക്കീതുമായി ജോ ബൈഡന്‍

ഇസ്രയേലിനെതിരെ ആക്രമ ഭീഷണി ഉയര്‍ത്തുന്ന ഇറാന് മുന്നറിയിപ്പുമായി അമേരിക്ക. ഇറാന്‍ സൈനിക നീക്കം നടത്തുമെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് അമേരിക്ക ഇസ്രയേലിനെ സഹായിക്കാന്‍ യുദ്ധക്കപ്പലുകള്‍ അയച്ചു.

മേഖലയിലെ ഇസ്രയേലി, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കാനാണ് യു.എസ്. സൈനിക സഹായങ്ങള്‍ അയച്ചത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകളാണ് യു.എസ്. നാവികസേന അയച്ചതെന്ന് നേവി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവില്‍ ചെങ്കടലിലുള്ള എസ്.എസ്. കാര്‍നിയാണ് അമേരിക്ക അയച്ച ഒരു യുദ്ധക്കപ്പല്‍. ഹൂതികളുടെ ഡ്രോണ്‍ ആക്രമണവും കപ്പല്‍വേധ മിസൈലുകളും പ്രതിരോധിക്കുന്ന വ്യോമദൗത്യമാണ് ചെങ്കടലില്‍ യുഎസ്എസ് കാര്‍നിക്കുള്ളത്.

ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പ് യുഎസ്. പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ഇസ്രയേലിന് നല്‍കിയിട്ടുണ്ട്. ഇസ്രയേലിനെ ഒരുകാരണവശാലും ആക്രമിക്കരുതെന്ന് ഇറാനോടും അമേരിക്ക നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ഇറാന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍. ഇറാന്റെ ഏതു ഭീഷണിയേയും നേരിടാനും ഏറ്റുമുട്ടലിനും തയാറാണെന്ന് ഇസ്രയേല്‍ അറിയിച്ചു. യുദ്ധം ആസന്നമായ സാഹചര്യത്തില്‍ പൗരന്‍മാര്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ ഒന്നിനാണ് ഡമാസ്‌കസിലെ ഇറാന്റെ നയതന്ത്രകാര്യാലയത്തില്‍ വ്യോമാക്രമണം നടത്തി രണ്ടു ജനറല്‍മാരുള്‍പ്പെടെ 12 പേരെ ഇസ്രയേല്‍ വധിച്ചിരുന്നു. ഇതിനു പകരംവീട്ടുമെന്ന് ഇറാനും, അങ്ങനെ സംഭവിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലും വ്യക്തമാക്കിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

ഇറാനുമായി സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെ വടക്കന്‍, മധ്യ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സേന ആക്രമണം ശക്തമാക്കി. മധ്യ ഗാസയിലെ നുസീറത്തിലെ അഭയാര്‍ഥി ക്യാന്പില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇറാനിലേക്കും ഇസ്രയേലിലേക്കും ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി.
ഇന്ത്യന്‍ യാത്രക്കാര്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്.