യു.എസ് ഡ്രോൺ ആക്രമണം ഏകപക്ഷീയം, ഞങ്ങളെ അറിയിക്കേണ്ടതായിരുന്നു: താലിബാൻ

കാബൂളിൽ ഞായറാഴ്ച നടന്ന ചാവേർ ബോംബാക്രമണത്തിന് പ്രതികാരമായി യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ സാധാരണ പൗരന്മാർ മരിച്ചതായി താലിബാൻ. ഡ്രോൺ ആക്രമണം യു.എസ് മുൻകൂട്ടി തങ്ങളെ അറിയിക്കാഞ്ഞതിനെ അപലപിക്കുന്നതായും താലിബാൻ വക്താവ് പറഞ്ഞു.

ഡ്രോൺ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. വിദേശ മണ്ണിലെ യു.എസ് നടപടി നിയമവിരുദ്ധമാണെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് തിങ്കളാഴ്ച ചൈനയിലെ സ്റ്റേറ്റ് ടെലിവിഷൻ സിജിടിഎന്നിനോട് പറഞ്ഞു.

“അഫ്ഗാനിസ്ഥാനിൽ എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ, അത് ഞങ്ങളെ അറിയിക്കേണ്ടതായിരുന്നു, സാധാരണക്കാരുടെ മരണത്തിന് കാരണമായ ഏകപക്ഷീയമായ ആക്രമണമല്ല നടത്തേണ്ടിയിരുന്നത്,” സിജിടിഎന്നിന് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ സബീഹുല്ല മുജാഹിദ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിൻവാങ്ങലിന്റെ അവസാന ഘട്ടത്തിലായിരുന്ന കാബൂളിലെ വിമാനത്താവളം ആക്രമിക്കാൻ ചാവേർ കാർ ബോംബർ തയ്യാറെടുക്കവെയാണ് ഡ്രോൺ ആക്രമണം നടത്തിയത് എന്ന് യു.എസ് അധികൃതർ പറഞ്ഞു. യു.എസിന്റെയും താലിബാന്റെയും ശത്രുവായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക അനുബന്ധ സംഘടനയായ ഐഎസ്- കെ ക്ക് വേണ്ടിയാണ് ചാവേർ കാർ ബോംബർ പ്രവർത്തിച്ചിരുന്നത്.

ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ സാധാരണക്കാർ മരിച്ചു എന്ന റിപ്പോർട്ടുകൾ അന്വേഷിക്കുകയാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

“ഡ്രോൺ ആക്രമണത്തിൽ വാഹനം പൊട്ടിത്തെറിച്ചതിന്റെ ഫലമായി ഗണ്യമായതും ശക്തവുമായ തുടർസ്ഫോടനങ്ങൾ ഉണ്ടായതായി ഞങ്ങൾക്കറിയാം, ഇത് വാഹനത്തിൽ നേരത്തെ തന്നെ വലിയ അളവിൽ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നു എന്നതിന്റെ സൂചനയാണ്. ഇത് കൂടുതൽ മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകാം,” യു.എസ് അധികൃതർ പറഞ്ഞു.

കിഴക്കൻ പ്രവിശ്യയായ നംഗർഹറിൽ രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ വധിച്ച യു.എസ് ഡ്രോൺ ആക്രമണത്തെയും സബീഹുല്ല മുജാഹിദ് ശനിയാഴ്ച അപലപിച്ചിരുന്നു. ഈ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്കും ഒരു കുട്ടിക്കും പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു.