ബുധനാഴ്ചയ്ക്കുള്ളിൽ കരാർ ഒപ്പുവച്ചില്ലെങ്കിൽ ബോംബിടും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ മുന്നറിയിപ്പ് ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്.

വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഒരുപക്ഷേ ഞാൻ വെടിനിർത്തൽ നീട്ടില്ല, പക്ഷേ ഉപരോധം നിലനിൽക്കും. അതിനാൽ നിർഭാഗ്യവശാൽ ഞങ്ങൾക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും’ എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ശ്രമങ്ങൾ സ്തംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ. പാകിസ്ഥാനിൽ അടുത്തിടെ നടന്ന പരോക്ഷ ചർച്ചകൾ ഉൾപ്പെടെ നിരവധി ചർച്ചകൾ വിജയകരമായിരുന്നില്ല.