ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒയോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന താരിഫുകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ആവശ്യം. ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ട്രംപ് പറഞ്ഞു. ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിയിൽ ഖത്തറിലെ വ്യവസായികളോടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ആപ്പിൾ സിഇഒ ടിം കുക്കിനോടാണ് ട്രംപ് ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുതെന്ന ആവശ്യം ഉന്നയിച്ചത്. ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നതിന് പകരം യുഎസ് വികസനത്തിൽ ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ട്രംപ് നിർദേശിച്ചു. ഐ ഫോണുകളുടെ പ്രധാന ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെയാണ് ട്രംപിന്റെ പരാമർശം.
“നിങ്ങൾ ഇന്ത്യയിലുടനീളം നിർമ്മാണം നടത്തുന്നുണ്ടെന്ന് ഞാൻ കേട്ടു. നിങ്ങൾ ഇന്ത്യയിൽ നിർമ്മാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയെ പരിപാലിക്കണമെങ്കിൽ നിങ്ങൾക്ക് ഇന്ത്യയിൽ നിർമ്മാണം നടത്താം, കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് രാജ്യങ്ങളിലൊന്നാണ്, അതിനാൽ ഇന്ത്യയിൽ വിൽക്കാൻ വളരെ ബുദ്ധിമുട്ടാണ്,” എന്നായിരുന്നു ട്രംപ് ആപ്പിൾ സിഇഒയോട് പറഞ്ഞത്.