ഇന്ത്യക്കെതിരെ അടുത്ത താരിഫ് യുദ്ധത്തിനൊരുങ്ങി ട്രംപ്; ലക്ഷ്യം യുഎസ് മാര്‍ക്കറ്റിനെ ആശ്രയിച്ചു നില്‍ക്കുന്ന ഐടി മേഖല, ആശങ്കയിലായി സോഫ്റ്റ്‌വെയര്‍ വിദഗ്ധര്‍

ചൈനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചകള്‍ അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്നെല്ലാം ഉള്ള വിശകലനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി ഡൊണാള്‍ഡ് ട്രംപ് ഇറങ്ങുന്നു. ഇക്കുറി താരിഫ് യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ഐടി മേഖലയെ ലക്ഷ്യം വെയ്ക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്തെ ഐടി മേഖല വലിയ രീതിയില്‍ യുഎസ് മാര്‍ക്കറ്റിനെ ആശ്രയിച്ചാണ് നില്‍ക്കുന്നതെന്നിരിക്കെ ട്രംപിന്റെ നീക്കം ഇന്ത്യക്ക് വലിയ തിരിച്ചടിയാവും.

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം യുഎസിലേക്കുള്ള സോഫ്റ്റ്വെയര്‍ കയറ്റുമതിക്ക് താരിഫ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആഗോള മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളെത്തുമ്പോള്‍ ഇന്ത്യയിലെ ഐടി മേഖല ആശങ്കയിലായി. യുഎസ് ഐടി കമ്പനികളില്‍നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ഔട്ട് സോഴ്‌സിങ് നിര്‍ത്തലാക്കാന്‍ ട്രംപ് ഒരുങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീരുവ വര്‍ധിപ്പിച്ച് വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപ് വീണ്ടും ഇന്ത്യക്കെതിരേ തിരിയുമ്പോള്‍ സോഫ്റ്റ്‌വെയര്‍ വിദഗ്ധര്‍ വലിയ വെല്ലുവിളിയാണ് നേരിടേണ്ടിവരിക. ലോകമെമ്പാടുമുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളും എഐ അധിഷ്ഠിത ഓട്ടോമേഷന്റെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയും കാരണം ഐടി മേഖല ഇതിനകം തന്നെ കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് വ്യവസായ വിദഗ്ധര്‍ അടിവരയിടുന്നുണ്ട്.

സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ താരിഫ് വര്‍ദ്ധിപ്പിക്കാനുള്ള യുഎസ് സര്‍ക്കാരിന്റെ സാധ്യത ഇന്ത്യയുടെ വിവരസാങ്കേതിക വ്യവസായത്തില്‍ ഗണ്യമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്, കാരണം ഇന്ത്യന്‍ ഐടി മേഖലയുടെ പ്രധാന വിപണി യുഎസ് ആണെന്നിരിക്കെ ട്രംപിന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ ഐടി മേഖലയിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാം.

ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാന്‍ ട്രംപ് ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമര്‍ കഴിഞ്ഞ ദിവസം എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തല്‍ ശരിവെക്കുംവിധത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നതോടെ രാജ്യത്തെ വിവര സാങ്കേതിക മേഖല കടുത്ത ആശങ്കയിലായി കഴിഞ്ഞു. യുഎസ് ഐടി കമ്പനികള്‍, തങ്ങളുടെ ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഔട്ട്സോഴ്സ് ചെയ്യുന്നത് തടയാന്‍ ട്രംപ് ആലോചിക്കുന്നുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇംഗ്ലീഷിനു വേണ്ടി ഇനി 2 അമര്‍ത്തേണ്ടിവരില്ല എന്നാണ് ലോറ ലൂമര്‍ എക്സില്‍ കുറിച്ചത്.

ട്രംപ് ഭരണകൂടം തീരുമാനം നടപ്പിലാക്കിയാല്‍ ഇന്ത്യന്‍ ഐടി മേഖലയ്ക്ക് ഇത് വന്‍ തിരിച്ചടിയായിരിക്കും. യുഎസ് ഐടി സ്ഥാപനങ്ങളില്‍ നിന്നുള്ള ഔട്ട് സോഴ്‌സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയില്‍ ഇതു വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. വന്‍തോതില്‍ തൊഴില്‍ നഷ്ടത്തിലേക്ക് ഇത് നയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നതും ഇരട്ട നികുതി ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയും ഇന്ത്യന്‍ ഐടി കമ്പനികളെ പ്രതിസന്ധിയിലാക്കും.

ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്പനികള്‍ ഇതിനകം തന്നെ അമേരിക്കയില്‍ ഗണ്യമായ നികുതി അടയ്ക്കുന്നതിനാല്‍, സേവന കയറ്റുമതിയില്‍ യുഎസ് ഭരണകൂടം താരിഫ് നടപ്പിലാക്കുന്നത് ഇരട്ട നികുതിക്ക് കാരണമായേക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിസ നിയന്ത്രണങ്ങളില്‍ വീണ്ടും അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യുഎസിലോ അയല്‍ പ്രദേശങ്ങളിലോ പ്രാദേശിക റിക്രൂട്ട്മെന്റുകള്‍ക്കുള്ള പ്രവര്‍ത്തന ചെലവ് വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം.

Read more

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ടെക്, വിപ്രോ തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെടുന്ന 283 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ടെക്നോളജി സര്‍വീസസ് ഔട്ട്സോഴ്സിംഗ് മേഖലയുടെ വരുമാനത്തിന്റെ 60% ത്തിലധികവും അമേരിക്കയില്‍ നിന്നാണ്. എന്നിരുന്നാലും ഇന്ത്യയില്‍ നിന്നാണ് ഈ കമ്പനികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതും റിക്രൂട്ട് ചെയ്യുന്നതും. അതിനാല്‍ തന്നെ ട്രംപ് ഭരണകൂട നയങ്ങള്‍ കമ്പനികളുടെ നഷ്ടത്തിലേക്ക് മാത്രമല്ല ധാരാളം ഇന്ത്യക്കാരുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതിനും ജോലി പോകുന്നതിനും ഇടയാക്കും.