ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ വിജയകരമായി ബോംബിട്ട് ആക്രമിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ്മൂ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് ഇറാൻ. ആണവോർജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. മൂന്ന് ആണവോർജ കേന്ദ്രങ്ങളും നേരത്തെ ഒഴിപ്പിച്ചതാണ്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാൻറെ അവകാശവാദം. ആണവ വികിരണം ഉണ്ടാക്കുന്ന വസ്തുക്കൾ മൂന്ന് കേന്ദ്രങ്ങളിലും ഇല്ലെന്നാണ് ഇറാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.
അതേസമയം ഫോർദോ ആണവ നിലയം അവസാനിച്ചെന്നാണ് ട്രംപിൻറെ അവകാശവാദം. ഫോർദോ, നതാൻസ്, ഇസ്ഹാൻ ആണവ കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ആക്രമണം വിജയമാണെന്നും ഇനിയൊരു ആക്രമണമുണ്ടാകില്ലെന്നും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഉഗ്ര പ്രഹര ശേഷിയുള്ള യുഎസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു.
അമേരിക്കയുടേത് ധീരമായ ഇടപെടലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഇറാനിലെ ആക്രമണത്തിൻറെ വിശദാംശങ്ങൾ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. നെതന്യാഹു അമേരിക്കയോടുള്ള നന്ദി അറിയിച്ചു. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കി എന്നാണ് നെതന്യാഹു പ്രതികരിച്ചത്.
യുഎസിൻ്റെ ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ അതീവ ജാഗ്രതയിലാണ്. എന്താണ് ഇറാൻറെ അടുത്ത നീക്കമെന്ന് നിരീക്ഷിക്കുകയാണ് ഇസ്രയേൽ. ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ പങ്കാളികളാകണമോ എന്ന് രണ്ടാഴ്ചക്കുള്ളിൽ തീരുമാനിക്കും എന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. അപ്രതീക്ഷിതമായിരുന്നു അമേരിക്കയുടെ ആക്രമണം. ആക്രമണം വിജയകരമായി പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു.
Read more
യുദ്ധത്തിൽ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിർവീര്യമാക്കാൻ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവിൽ ആക്രമണങ്ങൾ നിർത്തിവെക്കാൻ ഇസ്രായേലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് യുഎസ് രഹസ്യാന്വേഷണ മേധാവി തുൾസി ഗാബാർഡ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടടക്കം തള്ളിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇറാൻ അടുത്തെങ്ങും ആണവായുധം നിർമിക്കില്ലെന്ന റിപ്പോർട്ടാണ് ട്രംപ് തള്ളിക്കളഞ്ഞത്.