'മസ്‌ക് ഭ്രാന്തനായ മനുഷ്യന്‍; വെളിവില്ലാത്തവനോട് ഇനി സംസാരിക്കാനില്ല'; ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

സുഹൃത്തായ ഇലോണ്‍ മസ്‌കിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മസ്‌ക് ഭ്രാന്തനായ മനുഷ്യനെന്നാണ് ട്രംമ്പ് വിളിച്ചത്. വെളിവില്ലാത്ത മനുഷ്യനോട് ഇനി സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും അദേഹം വ്യക്തമാക്കി. മസ്‌കുമായി ഫോണ്‍ കോള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപിന്റെ മറുപടി. ഭ്രാന്തനായ ആളെയാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?’ എന്നായിരുന്നു ട്രംപിന്റെ ചോദ്യം.

എനിക്ക് അയാളോട് സംസാരിക്കാന്‍ പ്രത്യേകിച്ച് താല്‍പ്പര്യമില്ല, മസ്‌കിന് എന്നോട് സംസാരിക്കാന്‍ താല്‍പര്യമുണ്ട്. അയാള്‍ ഭ്രാന്തനായ ഒരു മനുഷ്യനാണെന്നും ട്രംപ് പറഞ്ഞു.
അധികാരത്തിലേറിയ ശേഷം ട്രംപ് രൂപീകരിച്ച കാര്യക്ഷമത വകുപ്പിന്റെ (ഡോജ്) തലവനായിരുന്നു മസ്‌ക്. എന്നാല്‍ ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന പേരിലിറങ്ങിയ ധനവിനിയോഗ ബില്ലിന്റെ പേരിലാണ് ഇരുവരും തമ്മില്‍ അകലാന്‍ തുടങ്ങിയത്.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക് വിമര്‍ശനമുന്നയിച്ചതിനെതിരെ ഡൊണള്‍ഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു. ‘മസ്‌കിന്റെ വിമര്‍ശനത്തില്‍ ഞാന്‍ നിരാശനാണ്. മസ്‌ക്കിനെ ഞാന്‍ ധാരാളം സഹായിച്ചിട്ടുണ്ട്. വ്യക്തിപരമായി എന്നെ കുറിച്ച് മോശമായൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍ വൈകാതെ അതുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ ഓവല്‍ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു. പരസ്പരമുള്ള മികച്ച ബന്ധം തുടരുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more

വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഉപഭോക്തൃ നികുതി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നതിനാലാണ് മസ്‌ക് ഈ ബില്ലിനെ എതിര്‍ക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുന്നതിനാലാണ് ഈ ബില്ലിനെ എതിര്‍ക്കുന്നതെന്നാണ് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ സിഇഒ ആയ മസ്‌ക് പറയുന്നത്. മാധ്യമപ്രവര്‍ത്തകരുമായി ട്രംപ് സംസാരിക്കുന്നതിനിടെ ‘വിജയത്തിനായി നേര്‍ത്ത സുന്ദരമായ ബില്‍’ എന്ന് ഇലോണ്‍ മസ്‌ക് സമൂഹമാധ്യമത്തില്‍ കുറിച്ചു. ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ എന്ന ഈ ബില്ലിന്റെ ഔദ്യോഗിക പേര് സൂചിപ്പിക്കുന്നതായിരുന്നു മസ്‌കിന്റെ കുറിപ്പ്.