ടെക്സസിൽ നടക്കുന്ന പ്രധാനമന്ത്രി മോദിയുടെ "ഹൗഡി മോദി" മെഗാ പരിപാടി; ട്രംപും വേദി പങ്കിടും

സെപ്റ്റംബർ 22 ന് ടെക്സസിലെ ഹ്യൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന, അമേരിക്കയിലെ ഇന്ത്യക്കാർ സംഘടിപ്പിക്കുന്ന മെഗാ പരിപാടി (ഹൗഡി*മോദി)യിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മോദിയുമായി വേദി പങ്കിടാൻ സാധ്യത. അന്തിമ സ്ഥിരീകരണം ഇനിയും കാത്തിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ യു.എസ് സന്ദർശനത്തിനിടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വ്യാപാര കരാർ പ്രഖ്യാപിക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി തുടരുന്ന താരിഫുകളിന്മേലുള്ള അഭിപ്രായവ്യത്യാസം അവസാനിപ്പിച്ചായിരിക്കും ഇതെന്നും പറയപ്പെടുന്നു.

ജമ്മു കശ്മീരിൽ 40 ദിവസത്തിലേറെയായി തുടരുന്ന നിയന്ത്രണങ്ങളെക്കുറിച്ച് നിരവധി യു.എസ് നിയമജ്ഞർ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടെക്സസ് പരിപാടിയിലെ ട്രംപിൻറെ സാന്നിധ്യം പ്രധാനമന്ത്രി മോദിക്ക് അമേരിക്ക നൽകുന്ന പിന്തുണയുടെ ശക്തമായ സൂചനയായിരിക്കും.

അടുത്ത വർഷം നടക്കാനിരിക്കുന്ന യു.എസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ട്രംപിന്റെ വോട്ടർമാരായ, 50,000-ത്തിലധികം ഇന്ത്യൻ അമേരിക്കക്കാരുടെ പങ്കാളിത്തം “ഹൗഡി മോദി” പരിപാടിയിൽ ഉണ്ടായിരിക്കും.

പ്രധാനമന്ത്രി മോദിയുടെ യു.എസ് സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്നുണ്ട്, ഇത് വാഷിംഗ്ടൺ ഡി.സിയിലോ ന്യൂയോർക്ക് നഗരത്തിലോ വച്ചായിരിക്കും നടക്കുക.

ഐക്യരാഷ്ട്ര പൊതുസഭയിൽ (യു‌എൻ‌ജി‌എ) 27 ന് മോദിയുടെ പ്രസംഗം ഉണ്ടായിരിക്കുന്നതാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇതിനു ശേഷമായിരിക്കും പ്രസംഗിക്കുക. സെപ്റ്റംബർ 28 വരെ പ്രധാനമന്ത്രി മോദി യു.എസിൽ ഉണ്ടാകും.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും കേന്ദ്ര സർക്കാർ പിൻവലിച്ചത് ഇമ്രാൻ ഖാന്റെ പ്രസംഗത്തിൽ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അമേരിക്കയിലെ മുൻനിര സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

*അനൗപചാരിക സൗഹൃദ അഭിവാദ്യമാണ് ഹൗഡി (Howdy), പ്രത്യേകിച്ച് പടിഞ്ഞാറൻ യു.എസ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.