ട്രംപ് താരിഫിനെ വിമര്‍ശിച്ച് ഒന്റാരിയോയുടെ റീഗന്‍ പരസ്യം: കാനഡയ്‌ക്കെതിരെ 10% അധിക നികുതി ചുമത്തി ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തെ വിമര്‍ശിക്കാന്‍ മുന്‍ യുഎസ് പ്രസിഡന്റ് രൊണാള്‍ഡ് റീഗന്റെ വീഡിയോ ഉപയോഗിച്ച് പ്രതിസന്ധിയിലായി കാനഡ സര്‍ക്കാര്‍. വേള്‍ഡ് സീരീസിലെ ആദ്യ മത്സരത്തിനിടെ ഒന്റാരിയോ സര്‍ക്കാര്‍ സംപ്രേഷണം ചെയ്ത ടെലിവിഷന്‍ പരസ്യം യുഎസ് പ്രസിഡന്റ് ട്രംപിനെ ചൊടിപ്പിച്ചു. പിന്നാലെ കാനഡയ്‌ക്കെതിരെ നികുതി ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം കൂടി അധിക നികുതി ഏര്‍പ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.

ഒന്റാരിയോ സര്‍ക്കാരിന്റെ റീഗന്‍ വീഡിയോയിലുള്ള അസംതൃപ്തി ചൂണ്ടിക്കാട്ടിയാണ് ട്രംപ് കാനഡയ്ക്ക് മേല്‍ അധിക നികുതു ചുമത്തുന്നുവെന്ന് പ്രഖ്യാപിച്ചത്. വസ്തുതകളെ ഗുരുതരമായി വളച്ചൊടിച്ചതിനാലും ശത്രുതാപരമായ നടപടി സ്വീകരിച്ചതിനാലും, കാനഡയ്ക്ക് മേല്‍ ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ 10% അധികമായി താരിഫ് വര്‍ദ്ധിപ്പിക്കുകയാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ട്രംപിന്റെ താരിഫുകളെ വിമര്‍ശിക്കാന്‍ മുന്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ എഡിറ്റ് ചെയ്ത റെക്കോര്‍ഡിംഗ് കനേഡിയന്‍ രാഷ്ട്രീയ പരസ്യത്തില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് വിവാദമുണ്ടായത്. ഒന്റാരിയോ പ്രവിശ്യാ സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തില്‍ താരിഫുകള്‍ ദോഷകരമാണെന്ന് സൂചിപ്പിക്കുന്നതിന് മുന്‍ യുഎസ് പ്രസിഡന്റ് റീഗന്റെ 1987 ലെ റേഡിയോ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. പരസ്യത്തില്‍ മുന്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍, താരിഫുകളെ സമ്പദ്വ്യവസ്ഥയ്ക്ക് ഹാനികരമായി കണക്കാക്കുന്നതിന്റെയും വ്യാപാര യുദ്ധങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുന്നതിന്റെയും ഓഡിയോ ാണ് ഉള്‍പ്പെടുത്തിയത്. പരസ്യത്തില്‍ റീഗന്‍ പറയുന്ന കാര്യം ട്രംപിനെ വിമര്‍ശിക്കുന്ന തരത്തിലാണ്.

”’വിദേശ ഇറക്കുമതികള്‍ക്ക് താരിഫ് ചുമത്താം’ എന്ന് ആരെങ്കിലും പറയുമ്പോള്‍, അവര്‍ ദേശസ്‌നേഹപരമായ കാര്യം ചെയ്യുന്നതായി തോന്നുന്നു. പക്ഷേ കുറച്ചു കാലത്തേക്ക് മാത്രമാണ് ഈ തോന്നല്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്തരം വ്യാപാര തടസ്സങ്ങള്‍ ഓരോ അമേരിക്കന്‍ തൊഴിലാളിയെയും ഉപഭോക്താവിനെയും വേദനിപ്പിക്കുന്നതാണ്.

യുഎസ് താല്‍പ്പര്യങ്ങള്‍ക്ക് താരിഫുകള്‍ നിര്‍ണായകമാണെന്ന് ആവര്‍ത്തിക്കുന്ന ട്രംപ്, റീഗന്റെ വാക്കുകളില്‍ കൃത്രിമം കാണിക്കുകയാണെന്ന് ഒട്ടാവ (കാനഡയുടെ തലസ്ഥാനം) ചെയ്യുന്നതെന്ന് ആരോപിച്ചു. ‘അവരുടെ മോശം പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും ഇതിനാല്‍ അവസാനിപ്പിക്കുന്നുവെന്നും ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രഖ്യാപിച്ചു. തന്റെ സംരക്ഷണ വ്യാപാര നയങ്ങളെ വിമര്‍ശിക്കുന്നതിനായി റീഗന്റെ വാക്കുകള്‍ ഒന്റാരിയോ സര്‍ക്കാര്‍ മനഃപൂര്‍വം ദുരുപയോഗം ചെയ്തുവെന്നാണ് ട്രംപിന്റെ ആരോപണം. റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യല്‍ ഫൗണ്ടേഷനും പരസ്യത്തെ അപലപിച്ചു, അനുമതിയില്ലാതെ ‘സെലക്ടീവ് ഓഡിയോയും വീഡിയോയും’ ഉപയോഗിച്ചതായാണ് അവരുടെ പ്രതികരണം.

പരസ്യം പിന്‍വലിക്കുമെന്ന് ഇതോടെ ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പിന്നീട് സ്ഥിരീകരിച്ചു. പരസ്യത്തിന്റെ സന്ദേശം ന്യായമായ വ്യാപാരത്തിനും തുറന്ന വിപണികള്‍ക്കും വേണ്ടിയുള്ള ആഹ്വാനമാണെന്ന് അദ്ദേഹം ന്യായീകരിച്ചു. കടന്നാക്രമിക്കുക എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും മറിച്ച് സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആദ്യം ട്രംപ് കനേഡിയന്‍ കയറ്റുമതിക്ക് 25 ശതമാനവും ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനവും തീരുവ ഏര്‍പ്പെടുത്തിയിരുന്നു. പ്രതികാരമായി, ഓറഞ്ച് ജ്യൂസ്, വൈന്‍, സ്പിരിറ്റ്, ബിയര്‍, കോഫി, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ 30 ബില്യണ്‍ യുഎസ് ഡോളറിന്റെ യുഎസ് ഇറക്കുമതിക്ക് കാനഡ എതിര്‍ താരിഫ് ചുമത്തുകയും ചെയ്തു. സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കുള്ള താരിഫുകള്‍ക്ക് പിന്നാലെ, കാനഡ യുഎസ് സ്റ്റീല്‍, അലുമിനിയം, ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍, ഡിസ്‌പ്ലേ മോണിറ്ററുകള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, കാസ്റ്റ്-ഇരുമ്പ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും 25 ശതമാനം തീരുവ ചുമത്തി.

Read more

ചര്‍ച്ചകള്‍ക്ക് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിന് പകരം ചര്‍ച്ചകളും നയതന്ത്രവുമാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നത്. വ്യാപാര കാര്യങ്ങളില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തണമെന്നും കാര്‍ണി പറഞ്ഞു.