ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

ഹമാസിന് അന്ത്യശാസനം നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ വെടിനിര്‍ത്തലിന് താന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ 24 മണിക്കൂറിനകം പ്രതികരിക്കണമെന്ന് ഹമാസിനോട് ട്രംപ് ആവശ്യപ്പെട്ടു. ഇസ്രായേലും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അബ്രഹാം അക്കോഡ് വികസിപ്പിക്കുന്നതിന് സൗദി അറേബ്യയുമായി ചര്‍ച്ച നടത്തിയതായും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

ട്രംപുമായുള്ള ചര്‍ച്ചക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അടുത്ത ആഴ്ച യുഎസില്‍ എത്തുന്നുണ്ട്. അതിന് മുമ്പ് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെക്കാന്‍ ഇസ്രായേലിന് മേല്‍ യുഎസ് ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ചാണ് നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.

Read more

സ്ഥിരമായ വെടിനിര്‍ത്തല്‍ വേണമെന്നാണ് ഹമാസ് മുന്നോട്ടുവെക്കുന്ന ആവശ്യം. എന്നാല്‍ ഹമാസിനെ അവസാനിപ്പിക്കാതെ ആക്രമണം പൂര്‍ണമായും നിര്‍ത്തില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. ഹമാസുമായുള്ള 60 ദിവസത്തെ വെടിനിര്‍ത്തലിന് ആവശ്യമായ വ്യവസ്ഥകള്‍ ഇസ്രായേല്‍ അംഗീകരിച്ചതായി ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഹമാസ് കരാര്‍ അംഗീകരിച്ചോ എന്ന ചോദ്യത്തിന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു ട്രംപിന്റെ മറുപടി.