ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന് ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചു. ഇന്ത്യ-പാകിസ്‌താൻ സംഘർഷത്തിനിടെ അഞ്ച് ജെറ്റ് വിമാനങ്ങൾ തകർക്കപ്പെട്ടതായും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ ഏതാനും റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങൾക്കൊപ്പമുള്ള അത്താഴവിരുന്നിനിടെയായിരുന്നു ട്രംപിൻ്റെ പരാമർശം. എന്നാൽ, തകർന്ന ജെറ്റ് വിമാനങ്ങൾ ഇന്ത്യയുടേതാണോ പാകിസ്‌താൻ്റേതാണോ എന്ന് വ്യക്തമാക്കാൻ ട്രംപ് തയ്യാറായില്ല. വ്യാപാര കരാർ ഉപയോഗിച്ച് ഇരു രാജ്യങ്ങളുംതമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിക്കുകയും ചെയ്തു.
‘ഞങ്ങൾ കുറേ യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താാനും തമ്മിലുള്ള പ്രശ്‌നം ഗുരുതരമായിരുന്നു. വിമാനങ്ങൾ വെടിവെച്ചിടുകയായിരുന്നു. യഥാർഥത്തിൽ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്നാണ് തോന്നുന്നത്. രണ്ടും ആണവ രാജ്യങ്ങളാണ്, അവർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പുതിയ യുദ്ധമുഖം തുറക്കുന്നുവെന്നാണ് കരുതിയത്. ഇറാനിൽ നമ്മൾ എന്താണ് ചെയ്‌തതെന്ന് കണ്ടതല്ലേ. അവിടെ നമ്മൾ അവരുടെ ആണവ ശേഷി തകർത്തു, പൂർണമായും തകർത്തു. പക്ഷേ, ഇന്ത്യയും പാകിസ്‌താനും സംഘർഷവുമായി മുന്നോട്ടുപോകുകയായിരുന്നു. അത് വലുതായിക്കൊണ്ടിരുന്നു. ഒടുവിൽ വ്യാപാര കരാർ മുൻനിർത്തി ഞങ്ങൾ അത് പരിഹരിച്ചു. നിങ്ങൾ ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചു. എന്നാൽ നിങ്ങൾ ആയുധങ്ങൾ, ഒരുപക്ഷേ ആണവായുധങ്ങൾ കൊണ്ട് പരസ്പരം ഏറ്റുമുട്ടാൻ പോകുകയാണെങ്കിൽ നിങ്ങളുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചു’, ട്രംപ് വ്യക്തമാക്കി.