ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ ബോംബാക്രമണം നടത്തി അമേരിക്ക. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ആക്രമണം നടത്തിയത് യുഎസ് ആണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.വെനസ്വേലയില്‍ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സ്ഥിരീകരിക്കുകയായിരുന്നു. ട്രൂത്ത് സോഷ്യലില്‍ക്കൂടിയായിരുന്നു ട്രംപിന്റെ സ്ഥിരീകരണം.
ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴു സ്‌ഫോടനങ്ങള്‍ ഉണ്ടായി. സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രാദേശികസമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായി എഫ്എഫ്പി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഡുറോയെയും ഭാര്യയെയും പിടികൂടിയത് ഡെല്‍റ്റാ ഫോഴ്‌സാണെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വെനസ്വേലയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വെനസ്വേലയ്‌ക്കെതിരേ സൈനിക നീക്കം നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുലര്‍ച്ചെയോടെ വെനസ്വേലയുടെ വിവിധയിടങ്ങളില്‍ ബോംബാക്രമണങ്ങള്‍ ഉണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അധിനിവേശത്തെ ചെറുക്കുമെന്ന് വെനസ്വേലന്‍ പ്രതിരോധ മന്ത്രി വ്‌ളാഡിമിര്‍ പാഡ്രിനോ അറിയിച്ചു. യുഎസിന്റെ ആക്രമണങ്ങളില്‍ എത്രപേര്‍ മരിച്ചുവെന്നതിന്റെയും പരുക്കേറ്റതിന്റെയും വിവരങ്ങള്‍ എടുക്കുന്നതേയുള്ളൂവെന്ന് വെനസ്വേലന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. നിലവില്‍ വെനസ്വേലയില്‍ ഉള്ള പൗരന്മാര്‍ രാജ്യം വിടണമെന്ന് യുഎസ് എംബസി അഭ്യര്‍ഥിച്ചു. നിലവില്‍ വെനസ്വേലയില്‍ ഉള്ള പൗരന്മാര്‍ രാജ്യം വിടണമെന്ന് യുഎസ് എംബസി അഭ്യര്‍ഥിച്ചു.
നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ ഡോണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചിരുന്നു. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു. 30 ആക്രമണങ്ങളിലായി 107 പേരാണ് അന്ന് കൊല്ലപ്പെട്ടത്. നിക്കോളാസ് മഡുറോ സ്ഥാനമൊഴിയണമെന്നാണ് ട്രംപിന്റെ ആവശ്യം.
”അവര്‍ വെനസ്വേലയെ ആക്രമിച്ചു. മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം. ഒഎഎസും യുഎന്നും ഉടന്‍ ചേരണം” കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ എക്‌സില്‍ കുറിച്ചു.
കാരക്കാസ്, മിറാന്‍ഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണം ഉണ്ടായതെന്ന് വെനസ്വേല പ്രസ്താവനയില്‍ അറിയിച്ചു. പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൈനിക, സിവിലിയന്‍ കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയതെന്ന് വെനസ്വേല അറിയിച്ചു. പ്രാദേശിക സമയം ശനിയാഴ്ച 1.50 ഓടെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. വെനസ്വേലയിലെ പ്രധാന സൈനിക താവളത്തിനു സമീപമുള്ള നഗരത്തിലാണ് സംഭവം. സ്‌ഫോടനത്തിന്റെതെന്നു സംശയിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനം നടന്നതോടെ ആളുകള്‍ തെരുവുകളിലേക്ക് ഓടി.
Read more
യുഎസുമായി തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ വെനസ്വേലന്‍ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇതിന് ശേഷവും യുഎസ് ആക്രമണത്തിലേക്ക് കടക്കുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാനില്ലെന്ന് വെനസ്വേലയിലെ പ്രതിപക്ഷം. വെനസ്വേലയിലെ വലിയ എണ്ണശേഖരം സ്വന്തമാക്കാനാണ് ട്രംപിന്റെ ശ്രമമെന്നാണ് പ്രസിഡന്റ് മഡുറോ ആരോപിച്ചിരുന്നത്. മഡുറോയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വെനസ്വേലന്‍ ജലാശയങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളേയും ഉപരോധിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.







