ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ അഭിവൃദ്ധിപ്പെടേണ്ടത് യുഎസിന്റെ ആവശ്യം; സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ട്രംപ്

ടെക് ഭീമന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ അഭിവൃദ്ധിപ്പെടേണ്ടത് യുഎസിന്റെ ആവശ്യമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കിന്റെ കമ്പനികളെ നശിപ്പിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്കുള്ള ഫെഡറല്‍ സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന വാദങ്ങള്‍ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ നിഷേധിച്ചു. മസ്‌കിനെ അമേരിക്കയില്‍ ആവശ്യമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ടെസ്ല, സ്‌പേസ്എക്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകും വിധത്തിലുള്ള ക്ലീന്‍ എനര്‍ജിക്കുള്ള പിന്തുണ ട്രംപ് നിര്‍ത്തലാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ട്രംപിന്റെ പ്രതികരണം

Read more

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് സബ്‌സിഡികള്‍ ഭാഗികമായോ മുഴുവനായോ എടുത്തുകളഞ്ഞുകൊണ്ട് കമ്പനികളെ നശിപ്പിക്കുമെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ അത് ശരിയല്ല. മസ്‌കിന്റെ ബിസിനസുകളും നമ്മുടെ രാജ്യത്തെ എല്ലാ ബിസിനസുകളും പൂര്‍വാധികം അഭിവൃദ്ധിപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.