ഇറാനിന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പാക്പൂര്‍ കൊല്ലപ്പെട്ടു; ഇസ്രയേല്‍ ആക്രമണത്തില്‍ ഖമേനിയുടെ കൊട്ടാരം തകര്‍ന്നു

ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡര്‍ മുഹമ്മദ് പാക്പൂര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായ പാക്പൂര്‍ മുന്‍ കമാന്‍ഡര്‍ ഹുസൈന്‍ സലാമി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഐആര്‍ജിസി കമാന്‍ഡര്‍ സ്ഥാനത്തെത്തിയത്. മുഹമ്മദ് പാക്പൂര്‍ 260 ദിവസമാണ് ഐആര്‍ജിസി കമാന്‍ഡറായിരുന്നത്.

ഇസ്രയേലിനും യുഎസിനും എന്തെങ്കിലും തെറ്റായ കണക്കുകൂട്ടലുകള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കണമെന്ന് ജനുവരിയില്‍ മുഹമ്മദ് പാക്പൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്ക് എക്കാലത്തെയും കൂടുതല്‍ സജ്ജമായി നില്‍ക്കുന്നതായടക്കം പറഞ്ഞ പാക്പൂര്‍ വെല്ലുവിളി നടത്തിയിരുന്നു.

ഇറാനില്‍ നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെയും ലക്ഷ്യമിട്ടതായി ഇസ്രയേലി ഉദ്യോഗസ്ഥന്‍ ഫോക്‌സ് ന്യൂസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഖമനേയിയുടെ കൊട്ടാരം പൂര്‍ണമായി തകര്‍ന്നതായിാണ് റിപ്പോര്‍ട്ടുകള്‍. ഖമനേയി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണങ്ങളില്‍ ഇറാനിലെ എല്ലാ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ട് പറയുന്നു. ഖമേനിയുടെ കൊട്ടാരപരിസരം തകര്‍ന്ന സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സുരക്ഷിതനാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് തൊട്ടുപിന്നാലെ പെസെഷ്‌കിയാന്‍ ആരോഗ്യവാനായിരിക്കുന്നു എന്ന് ഇര്‍ന തങ്ങളുടെ ടെലിഗ്രാം ചാനലിലൂടെ വ്യക്തമാക്കി.

Read more

ഇറാനിയന്‍ പ്രക്ഷോഭകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ ഇല്ലാതാക്കുന്നതിനാണ് സൈനിക നടപടികളെന്നാണ് ഇസ്രയേലിന്റേയും അമേരിക്കയുടേയും വാദം.