ഡിഡബ്ല്യു ചാനലിലെ മാധ്യമ പ്രവർത്തകന്റെ ബന്ധുവിനെ താലിബാൻ കൊലപ്പെടുത്തി

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർ ജർമ്മൻ ചാനലായ ഡച്ച് വെല്ലെയിലെ (ഡിഡബ്ല്യു) മാധ്യമ പ്രവര്‍ത്തകനെ വേട്ടയാടുന്നതിനിടെ അദ്ദേഹത്തിന്റെ ബന്ധുവിനെ വെടിവെച്ചു കൊന്നു.

നിലവിൽ ജർമ്മനിയിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകനു വേണ്ടി ഭീകരർ വീടുവീടാന്തരം തിരച്ചിൽ നടത്തുകയായിരുന്നു, എന്ന് ഡിഡബ്ല്യു വ്യാഴാഴ്ച പറഞ്ഞു.

മറ്റൊരു ബന്ധുവിന് ഗുരുതരമായി പരിക്കേറ്റെങ്കിലും മറ്റുള്ളവർക്ക് രക്ഷപ്പെടാൻ സാധിച്ചു, സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ഡിഡബ്ല്യു ഡയറക്ടർ ജനറൽ പീറ്റർ ലിംബർഗ് കൊലപാതകത്തെ അപലപിച്ചു. അഫ്ഗാനിസ്ഥാനിലെ മാധ്യമ പ്രവർത്തകരും അവരുടെ കുടുംബങ്ങളും നേരിടുന്ന അപായത്തിന്റെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങളുടെ ഒരു വാർത്താ എഡിറ്ററുടെ അടുത്ത ബന്ധുവിനെ താലിബാൻ ഇന്നലെ കൊലപ്പെടുത്തിയത് സങ്കൽപ്പിക്കാനാവാത്തവിധം ദാരുണമാണ്, കൂടാതെ അഫ്ഗാനിസ്ഥാനിലെ ഞങ്ങളുടെ എല്ലാ ജീവനക്കാരും അവരുടെ കുടുംബങ്ങളും നേരിടുന്ന ഗുരുതരമായ അപകടത്തിന് സാക്ഷ്യവുമാണ്. കാബൂളിലും പ്രവിശ്യകളിലും മാധ്യമപ്ര വർത്തകർക്കായി താലിബാൻ ഇതിനകം സംഘടിത തിരച്ചിൽ നടത്തുന്നുണ്ടെന്ന് വ്യക്തമാണ്. നമുക്ക് സമയം വളരെ കുറവാണ്,” അദ്ദേഹം പറഞ്ഞു.

താലിബാൻ കുറഞ്ഞത് മറ്റ് മൂന്ന് ഡിഡബ്ല്യു മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തിയതായി പീറ്റർ ലിംബർഗ് പറഞ്ഞു. ഡി‌ഡബ്ല്യുവും മറ്റ് ജർമ്മൻ മാധ്യമ സംഘടനകളും ജർമ്മൻ സർക്കാരിനോട് അവരുടെ അഫ്ഗാൻ ജീവനക്കാരെ സഹായിക്കാൻ വേഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

കാബൂൾ പിടിച്ചെടുത്ത ശേഷം, താലിബാൻ മാധ്യമ സ്വാതന്ത്ര്യവും എല്ലാ എതിരാളികൾക്കും മാപ്പും വാഗ്ദാനം ചെയ്തുകൊണ്ട് ഒരു വാർത്താസമ്മേളനം നടത്തിയിരുന്നു.

എന്നാൽ യുഎസ്, നാറ്റോ സേനകളുമായി പ്രവർത്തിച്ച ആളുകൾക്കായുള്ള തിരച്ചിൽ താലിബാൻ ഊർജ്ജിതമാക്കി എന്നാണ് യു.എൻ രഹസ്യരേഖയുടെ അടിസ്ഥാനത്തിൽ വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തത്.