അഫ്ഗാനിസ്ഥാനിൽ താടി വെട്ടുന്നതിൽ നിന്ന് ബാർബർമാരെ വിലക്കി താലിബാൻ

അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ ബാർബർമാരെ താടി ഷേവ് ചെയ്യുന്നതിൽ നിന്നും വെട്ടി ചെറുതാക്കുന്നതിൽ നിന്നും വിലക്കി താലിബാൻ. താടി വടിക്കുന്നത് ഇസ്ലാമിക നിയമത്തിന്റെ വ്യാഖ്യാനം ലംഘിക്കുന്നുവെന്നാണ് താലിബാൻ പറയുന്നത്.

നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുമെന്നും താലിബാൻ മത പൊലീസ് പറയുന്നു. തലസ്ഥാനമായ കാബൂളിലെ ചില ബാർബർമാർക്കും സമാനമായ ഉത്തരവ് ലഭിച്ചിട്ടുണ്ട്.

തെക്കൻ ഹെൽമണ്ട് പ്രവിശ്യയിലെ സലൂണുകളിൽ പതിപ്പിച്ച നോട്ടീസിൽ, മുടി വെട്ടുന്നതിനും താടി വെക്കുന്നതിനും ശരീഅത്ത് നിയമം പാലിക്കണമെന്ന് താലിബാൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
“ആർക്കും പരാതിപ്പെടാൻ അവകാശമില്ല,” നോട്ടീസിൽ പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.

1996 മുതൽ 2001 വരെ താലിബാൻ ആദ്യമായി അധികാരത്തിലിരുന്നപ്പോൾ, അഫ്ഗാനിസ്ഥാനിൽ ആകർഷകമായ ഹെയർസ്റ്റൈലുകൾ നിരോധിക്കുകയും പുരുഷന്മാർ താടി വളർത്തണമെന്ന് നിർബന്ധിക്കുകയും ചെയ്തിരുന്നു.

സൗമ്യമായ ഒരു ഭരണമായിരിക്കും നടപ്പിലാക്കുക എന്ന വാഗ്ദാനം ഉണ്ടായിരുന്നിട്ടും, താലിബാൻ തങ്ങളുടെ മുൻഭരണകാലത്തെ കർശനവും മനുഷ്യത്വ വിരുദ്ധവുമായ നിയമങ്ങളിലേക്ക് മടങ്ങുന്നതിന്റെ സൂചനകളാണ് കാണുന്നത്.

Read more

കഴിഞ്ഞ മാസം അധികാരം ഏറ്റെടുത്തതിനു ശേഷം, താലിബാൻ എതിരാളികൾക്ക് എതിരെ കടുത്ത ശിക്ഷകളാണ് നടപ്പാക്കുന്നത്. ശനിയാഴ്ച, താലിബാൻ ഭീകരർ നാല് പേരെ വെടിവെച്ചു കൊല്ലുകയും, അവരുടെ മൃതദേഹങ്ങൾ പടിഞ്ഞാറൻ നഗരമായ ഹെറാത്തിലെ തെരുവുകളിൽ കെട്ടിതൂക്കുകയും ചെയ്തു.