കോവിഡ് വാക്‌സിന്‍ എടുത്തവരില്‍ മരണസാദ്ധ്യത പതിനാറ് മടങ്ങ് കുറവ്; ഓസ്‌ട്രേലിയയിൽ നിന്നുള്ള പഠനം

പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ കോവിഡ് ബാധിച്ച് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിക്കപ്പെടാനും, മരിക്കാനുമുള്ള സാദ്ധ്യത വാക്‌സില്‍ എടുക്കാത്തവരേക്കാള്‍ 16 മടങ്ങ് കുറവാണെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു.

വാക്‌സിന്‍ എടുത്തക്കാത്ത 1,00,000 പേരിൽ 16 പേർ കോവിഡ് ബാധിച്ച് തീവ്രപരിചരണത്തില്‍ പ്രവേശിക്കപ്പെടുകയോ മരിക്കുകയോ ചെയ്തു എന്ന് ന്യൂ സൗത്ത് വെയില്‍സിലെ ആരോഗ്യ അധികൃതർ ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

മൊഡേണയ്ക്കും, ആസ്ട്രാസെനക്കയ്ക്കും സമാനമായി, ഫൈസറും ബയൊ എന്‍ടെക്ക് എസ്ഇയും ചേര്‍ന്ന് വികസിപ്പിച്ച ഫലപ്രാപ്തി കൂടിയ എംആര്‍എന്‍എ വാക്‌സിനുകള്‍ രാജ്യം പുറത്തിറക്കിയിരുന്നു. കാലക്രമേണ ആന്റിബോഡികള്‍ ക്ഷയിക്കുമെങ്കിലും, ഗുരുതര രോഗങ്ങള്‍ക്കും മരണത്തിനും എതിരെ വാക്‌സിന്‍ നല്‍കുന്ന സംരക്ഷണം നിലനില്‍ക്കുമെന്ന് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ടെക്‌സാസില്‍ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം, വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍ വൈറസ് ബാധിച്ച് മരിക്കാനുള്ള സാദ്ധ്യത 20 മടങ്ങ് കൂടുതലാണ്.

വന്‍തോതിലുള്ള കുത്തിവെയ്പ്പ് പ്രാദേശിക ആരോഗ്യ സംവിധാനങ്ങളില്‍ കോവിഡ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് കുറയക്കാന്‍ സഹായകമാകും. ആശുപത്രികളിലെ തിരക്കും, തീവ്രപരിചരണത്തിനും വെന്റിലേഷനുമുള്ള ആവശ്യവും കുറയ്ക്കാനാകും. കോവിഡിന്റെ ആദ്യനാളുകളില്‍ തീവ്രപരിചരണത്തിനും വെന്റിലേഷനുമുള്ള ആവശ്യം വര്‍ദ്ധിച്ചത് പല രാജ്യങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ന്യൂ സൗത്ത് വെയില്‍സില്‍ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം സെപ്തംബര്‍ 7 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്‌സിനേഷന്‍ എടുക്കാത്തവരെ അപേക്ഷിച്ച് വാക്‌സിന്‍ സ്വീകരിച്ചവരില്‍ അണുബാധയ്ക്കുള്ള സാദ്ധ്യത 10 മടങ്ങ് വരെ കുറഞ്ഞതായും വ്യക്തമാക്കുന്നുണ്ട്. പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൗമാരക്കാര്‍ക്കിടയില്‍ വൈറസ് തടയുന്നതിന് വാക്‌സിന്‍ ഷോട്ടുകള്‍ കൂടുതല്‍ ഫലപ്രദമാണ്.