ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു

ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. സംഭവം ഇസ്ലാമിക് സ്റ്റേറ്റ് തന്നെ സ്ഥിരീകരിച്ചു. ടെലഗ്രാം ആപ്പ് വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വക്താവ് തലവന്റെ മരണ വിവരവും പുതിയ തലവന്‍ ചുമതലയേറ്റ വിവരവും പുറത്തുവിട്ടത്. എന്നാല്‍ എപ്പോഴാണ് മരണം സംഭവിച്ചതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല.

സിറിയയിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഹയാത് താഹിര്‍ അല്‍ ഷാം സംഘവുമായി ഉണ്ടായ നേരിട്ടുള്ള സംഘര്‍ഷത്തിലാണ് അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടതെന്നാണ് വിവരം. നേരത്തെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഏപ്രിലില്‍ ഇയാളെ സിറിയയില്‍ വച്ച് കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു.

അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടതിനു പിന്നാലെ പുതിയ തലവനെയും ഐഎസ് പ്രഖ്യാപിച്ചു. അബു ഹാഫിസ് അല്‍ ഹാഷിമി അല്‍ ഖുറേഷിയാണ് പുതിയ തലവന്‍.

ഇസ്ലാമിക് സ്റ്റേറ്റിന്റെ അഞ്ചാമത്തെ തലവനായിരുന്നു അബു ഹാഫിസ് അല്‍ ഹാഷിമി അല്‍ ഖുറേഷി. ഇതിന് മുന്‍പുള്ള നാല് പേരും കൊല്ലപ്പെടുകയായിരുന്നു.