വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സംഘവും മടങ്ങി

ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സംഘവും മടങ്ങി. കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡോയുടെയും സംഘത്തിന്റെയും മടക്കയാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ വിമാനം തകരാറിലായതിനെ തുടര്‍ന്നായിരുന്നു മടക്കയാത്ര മുടങ്ങിയത്. വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിന് പിന്നാലെ എല്ലാവിധ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ട്രൂഡോ കാനഡയിലേക്ക് മടങ്ങിയത്.

പ്രധാനമന്ത്രിയ്ക്ക് മടങ്ങാനായി കാനഡയില്‍ നിന്ന് സൈനിക വിമാനം എത്താനിരിക്കെയാണ് ട്രൂഡോയുടെ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കപ്പെട്ടത്. ഖലിസ്താന്‍ വാദികളെ പിന്തുണയ്ക്കുന്ന കനേഡിയന്‍ നയത്തെ ഇന്ത്യ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ ട്രൂഡോയ്ക്ക് അവഗണനയെന്ന സോഷ്യല്‍ മീഡിയ വാദങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ട്രൂഡോയുടെ വിമാനത്തിനും സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.

സിഎഫ്‌സി 001 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. ജി 20 ഉച്ചകോടിക്ക് ശേഷം ഞായറാഴ്ച രാത്രി 8 മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. ജസ്റ്റിന്‍ ട്രൂഡോയും സംഘവും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോഴാണ് തകരാര്‍ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് ട്രൂഡോ ഇന്ത്യയിലെത്തിയത്. ജസ്റ്റിന്‍ ട്രൂഡോയുടെ 16 വയസുള്ള മകന്‍ സേവ്യര്‍ ട്രൂഡോ ഉള്‍പ്പെടെ സംഘത്തിലുണ്ട്.