'സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം, റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കണം'; ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്ഥാൻ

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാന്‍ വീണ്ടും കത്ത് നൽകിയിരിക്കുന്നത്. കരാർ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും കത്തിൽ പറയുന്നു. സിന്ധു നദീ ജല കരാറിൽ നിലവിൽ ചർച്ചകൾക്ക് താല്പര്യമില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരാർ മരവിപ്പിച്ച നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു സിന്ധു നദീ ജല കരാർ മരവിപ്പിച്ചത്. പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗത കൂട്ടുകയായിരുന്നു ഇന്ത്യ. ഇതിൻറെ ഭാഗമായി സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി. പാകിസ്ഥാൻറെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെനന്നായിരുന്നു ഇന്ത്യ വ്യക്തമാക്കിയത്. പാകിസ്ഥാൻ നടത്തിയ മറ്റ് ലംഘനങ്ങൾക്ക് പുറമെ, കരാറിൽ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുകയും കരാർ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിൻറെ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു.

ഭീകരാക്രമണത്തിനെതിരെ നയതന്ത്ര തലത്തില്‍ പാകിസ്ഥാനെ പൂട്ടുകയാണ് ഇന്ത്യ ആദ്യം സ്വീകരിച്ച നടപടി. ആദ്യം സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചു. പിന്നാലെ പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് റദ്ദാക്കി. അട്ടാരി വാഗ അതിര്‍ത്തി അടച്ചു. നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ശുഷ്കമായ വ്യാപാര ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചു. മറുവശത്ത് ഷിംല കരാര്‍ റദ്ദാക്കിയും, വ്യോമപാത അടച്ചും പാകിസ്ഥാനും പ്രതിരോധം തീര്‍ത്തു. എന്നിട്ടും പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തികളില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ച്ചയായി. എന്തും സംഭവിക്കാമെന്ന അന്തരീക്ഷത്തില്‍ കഴിഞ്ഞ മാസം 7ന് അര്‍ധരാത്രി പിന്നിട്ടപ്പോള്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകളില്‍ കടന്നുകയറി ഇന്ത്യ ആക്രമണം നടത്തി.