വൈറ്റ് ഹൗസിന് മുന്നില്‍ ഇനി ടെസ്ലയും; ഡൊണാള്‍ഡ് ട്രംപ് വാങ്ങിയത് മോഡല്‍ എസ്

വിപണിയില്‍ പ്രതിസന്ധി നേരിടുന്ന ഇലോണ്‍ മസ്‌കിന്റെ ടെസ്ല കമ്പനിയെ പിന്തുണയ്ക്കാന്‍ പുതിയ നടപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെസ്ല കാര്‍ വാങ്ങിയാണ് ഡൊണാള്‍ഡ് ട്രംപ് മസ്‌കിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. എസ് മോഡല്‍ ടെസ്ല കാറാണ് ഡൊണാള്‍ഡ് ട്രംപ് വാങ്ങിയത്.

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സിയുടെ തലപ്പത്ത് ഇലോണ്‍ മസ്‌കിനെ നിയമിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലേറെ ജീവനക്കാരെ പിരിച്ചുവിടാന്‍ മസ്‌ക് നടപടി ആരംഭിച്ചിരുന്നു. എന്നാല്‍ യുഎസില്‍ ഇത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി.

മസ്‌കിന്റെ നടപടിയ്ക്ക് പിന്നാലെ യുഎസിലെ ടെസ്ല ഷോറൂമുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധക്കാര്‍ അണിനിരക്കുകയും കാര്‍ കമ്പനിയുടെ ഓഹരികള്‍ കുത്തനെ ഇടിയുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ട്രംപ് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. വൈറ്റ് ഹൗസിലെത്തിച്ച അഞ്ച് കാറുകളും പരിശോധിച്ച ശേഷം ചുവപ്പ് നിറത്തിലുള്ള എസ് മോഡല്‍ ട്രംപ് നേരിട്ട് തിരഞ്ഞെടുക്കുകയായിരുന്നു.

മോഡല്‍ എസിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് കാറുകളെല്ലാം മനോഹരമായിട്ടുണ്ടെന്നും ട്രംപ് വിലയിരുത്തി. മികച്ച ഒരു ഉത്പന്നമാണിതെന്നും ജീവിതവും ഊര്‍ജം മുഴുവനും ഇതിനുവേണ്ടി മാറ്റിവെച്ച ഇലോണിനോട് ശരിയായ രീതിയില്ല പെരുമാറിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 85,000 ഡോളറിന്റെ ചെക്ക് നല്‍കിയാണ് ട്രംപ് മോഡല്‍ എസ് സ്വന്തമാക്കിയത്.