എൽടിടിഇ തലവൻ വേലുപിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യും; പ്രഖ്യാപനവുമായി യൂറോപ്പിലെ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി

ശ്രീലങ്കയിൽ കൊല്ലപ്പെട്ട എൽടിടിഇ തലവൻ വേലുപിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപനം. യൂറോപ്പിലെ തമിഴ് കോഓർഡിനേഷൻ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിലും സ്കോട്‌ലന്റിലും വീഡിയോ സംപ്രേഷണം ചെയ്യുമെന്ന് രേഖപ്പെടുത്തിയ പോസ്റ്റർ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി പുറത്തുവിട്ടു.

നവംബർ 27 വീരന്മാരുടെ ദിനം ആയി തമിഴ് പുലികൾ ആചരിച്ചിരുന്നു. ഈ ദിവസം വേലുപിള്ള പ്രഭാകരൻ അനുയായികളെ അഭിസംബോധന ചെയ്യുന്നത് പതിവായിരുന്നു.ഇപ്പോൾ പ്ഭാകരൻ ജീവനോടെ ഇല്ലാത്ത സാഹചര്യത്തിലാണ് മകളുടെ വാക്കുകളിലൂടെ പതിവ് തുടരാൻ പരിശ്രമിക്കുന്നത്.വേലുപിള്ള പ്രഭാകരന്റെ മകളുടേതെന്ന അവകാശവാദത്തോടെ ഇന്ന് പുറത്തുവിടാനിരിക്കുന്ന ദൃശ്യങ്ങളുടെ കാര്യത്തിലും സംശയം ഉണ്ട്.

എഐ സഹായത്തോടെ നിർമ്മിച്ച വീഡിയോ ആയിരിക്കും പുറത്തുവിടുകയെന്നാണ് സൂചന.2009-ൽ വേലുപിള്ള പ്രഭാകരനൊപ്പം മകൾ ദ്വാരകയെയും ലങ്കൻ സൈന്യം കൊലപെടുത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം പ്രഭാകരൻ പിടിയിലാകും മുൻപ് ദ്വാരക യൂറോപ്പിലേക്ക് കടന്നിരുന്നുവെന്ന വാദവും അന്ന് ഉയർന്നിരുന്നു.

ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഇല്ലാത്തതിനാലാണ് വീഡിയോയുടെ ആധികാരികതയിൽ അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ സംശയം പറയുന്നത്. ഏതായാലും ഇപ്പോഴത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി ലങ്കൻ പ്രതിരോധ വക്താവ് പ്രതികരിച്ചിട്ടുണ്ട്.