അയ്യായിരം ഐ.എസ് തടവുകാരെ മോചിപ്പിച്ച് താലിബാന്‍: നിമിഷ ഫാത്തിമ ഉൾപ്പെടെ എട്ട് മലയാളികളുണ്ടെന്ന് റിപ്പോർട്ട്

അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനില്‍ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. മലയാളി യുവതികൾ അടക്കം, ഇന്ത്യക്കാരായ ഐഎസ് തടവുകാരെ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ നിന്ന് താലിബാൻ മോചിപ്പിച്ചു. സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ, റാഫീല, മെറിന്‍ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരടക്കം മോചിപ്പിക്കപ്പെട്ടതായാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കാബൂളിലെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു. തടവുകാരിലെ വിധവകളെ താലിബാന്‍ ഭീകരര്‍ക്കു വിവാഹം കഴിച്ചു കൊടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

2016 ല്‍ ഐഎസിൽ ചേരാൻ ഭർത്താക്കന്മാർക്കൊപ്പം രാജ്യം വിട്ട ഇവർ അഫ്ഗാനിലെത്തിയിരുന്നു.   21 പേരാണ് ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ പോയത്. പിന്നീട് ഇവർ അഫ്ഗാൻ സൈന്യത്തിനു കീഴടങ്ങുകയായിരുന്നു. മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇവര്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്നേക്കാമെന്നാണ് ഇന്റലിജന്‍സ് കരുതുന്നത്. അതിനാല്‍ കനത്ത ജാഗ്രതയായിരിക്കും അതിര്‍ത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക.

25 ഓളം ഇന്ത്യക്കാരാണ് കാബൂളിലെ വിവിധ ജയിലുകളിലുണ്ടായിരുന്നത്. ഇവരെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയച്ച് ആക്രമണം നടത്താന്‍ താലിബാന്‍ ഉപമേധാവി സിറാജുദീന്‍ ഹഖാനി ശ്രമിക്കുമെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ ആശങ്കപ്പെടുന്നു.

ഐഎസ് ഭീകരരെ വിവാഹം ചെയ്ത സ്ത്രീകളെയും അവരുടെ കുട്ടികളെയും തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനമെടുത്തിരുന്നില്ല. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസന്‍ പ്രൊവിന്‍സില്‍ (ഐഎസ്‌കെപി) ചേരാന്‍ 4 പേരുടെയും ഭര്‍ത്താക്കന്മാര്‍ അഫ്ഗാനിലേക്കു കടന്നപ്പോഴാണ് ഇവര്‍ ഒപ്പം പോയത്. 2013 നും 2018 നും ഇടയില്‍ ഐഎസില്‍ ചേരാനായി സിറിയയിലേക്കും ഇറാഖിലേക്കും പോയവരില്‍ മറ്റു രാജ്യങ്ങളുടെ 52,808 പൗരന്മാരുണ്ടെന്നാണു ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ പുരുഷന്മാരിലേറെയും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിരുന്നു.