ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്ന് താലിബാന്‍; വിശദമായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ

പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്നാണ് താലിബാന്‍. ആരുടെ വെടിവയ്പിലാണ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതെന്ന് ഞങ്ങൾക്ക് അറിയില്ല. അദ്ദേഹം എങ്ങനെ മരിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ലെന്നും താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കി.

എന്നാൽ ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ രംഗത്തെത്തി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ അഫ്ഗാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഡാനിഷിന്റെ മരണത്തില്‍ സഭ അതീവ ദുഃഖം രേഖപ്പടുത്തി.

വ്യാഴാഴ്ച രാത്രി പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ താലിബാനും അഫ്ഗാനിസ്ഥാന്‍ പ്രത്യേക സേനയും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. മൃതദേഹം റെഡ്‌ക്രോസിന് കൈമാറി. മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഡാനിഷ് സിദ്ദിഖി കുടുംബവുമായും എംബസിയുമായും ആശയ വിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.