ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം: എണ്ണയ്ക്ക് തീപിടിക്കുന്നു; ക്രൂഡ് വില കുതിക്കുന്നു; ഇന്ന് വര്‍ദ്ധിച്ചത് നാലുശതമാനം; ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ച് ഉയരുന്നു. ഇന്ന് ഇസ്രയേല്‍ ഇറാനില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഒറ്റയടിക്ക് ക്രൂഡ് വില നാലുശതമാനമാണ് ഉയര്‍ന്നത്. ഇതോടെ ലോകരാജ്യങ്ങളില്‍ എണ്ണവില വീണ്ടും ഉയരുമെന്ന് ഉറപ്പായി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറിന് മുകളില്‍ എത്തി. നിലവില്‍ 90ന് തൊട്ടുതാഴെയാണ് വ്യാപാരം നടക്കുന്നത്.

എണ്ണവില ഒരുപരിധിയില്‍ താഴെ പോകുന്നത് തടയാന്‍ പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക് ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അതിനിടെയാണ് ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായത്. മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി നിലനില്‍ക്കുന്നതാണ് എണ്ണവില ഉയരാന്‍ കാരണം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യ എണ്ണയ്ക്കായി ആശ്രയിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാന്‍. അവിടെ ഉണ്ടാകുന്ന ചെറിയ വില ചാഞ്ചാട്ടം വരെ ഇന്ത്യ വിപണിയെ ബാധിക്കും.

ഇന്ന് ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തിലാണ് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഉഗ്ര സ്‌ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍പ്രത്യാക്രമണം നടത്തുകയാണ് ഇസ്രയേല്‍.

ഇതോടെ ഇറാനും ഇസ്രയേലിനും ഇടയില്‍ യുദ്ധം ആസന്നമാണ് എന്ന പ്രതീതി ശക്തി പ്രാപിച്ചു. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് അനെക്‌സിന് നേരെ വ്യോമാക്രമണം നടന്നതോടെയാണ് ഇപ്പോഴത്തെ ഇറാന്‍- ഇസ്രായേല്‍ പ്രതിസന്ധിക്ക് തുടക്കമായത്. പലസ്തീനീയന്‍ ഇസ്ലാമിക് ജിഹാദും, ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഉന്നതരും തമ്മില്‍ നടക്കാനിരുന്ന യോഗത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇറാന്റെ ആരോപണം. മിന്നലാക്രമണത്തില്‍ ഐആര്‍ജിസിയുടെ ഖുദ്‌സ് കമാണ്ടര്‍ മുഹമ്മദ് റെസ സഹെദിയും, സീനിയര്‍ കമാണ്ടര്‍ മുഹമ്മദ് ഹാദി ഹാജി റഹിമിയും അടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പിന്നാലെ ഇറാന്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞു. തുടര്‍ന്ന് ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചിരുന്നു.