സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം, പ്രതിസന്ധിയില്‍ നോട്ടടിച്ച് കൂട്ടാന്‍ ശ്രീലങ്ക, മുന്നറിയിപ്പ് നല്‍കി സാമ്പത്തിക വിദ്ഗ്ധര്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി വലിയ തോതില്‍ കറന്‍സി അച്ചടിക്കാന്‍ പദ്ധതിയിട്ട് ശ്രീലങ്ക. നിലവിലെ സാഹചര്യം തരണം ചെയ്യാന്‍ പണം അച്ചടിക്കാന്‍ നിര്‍ബന്ധിതനാണെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രതിസന്ധി മുന്നില്‍ കണ്ട് മുന്‍ സര്‍ക്കാര്‍ വ്യാപകമായി പണം അച്ചടിച്ചിരുന്നു. ഇതായിരുന്നു രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചതില്‍ ഒരു പ്രധാന കാരണം. രാജ്യത്തെ തകര്‍ത്ത ഈ നയം തന്നെ തുടരാനാണ് പുതിയ പ്രധാനമന്ത്രിയുടേയും തീരുമാനം.

2021ല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ 1.2 ട്രില്യണ്‍ രൂപ അച്ചടിച്ചു, 2022ന്റെ ആദ്യ പാദത്തില്‍ തന്നെ 588 ബില്യണ്‍ രൂപ അച്ചടിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ശ്രീലങ്കയുടെ പണ വിതരണം 42%മായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

ഇത്തരം തെറ്റായ നയങ്ങളെ ആധുനിക നാണയ സിദ്ധാന്തം എന്ന് വിളിച്ചാണ് മുന്‍ സര്‍ക്കാര്‍ ന്യായീകരിച്ചിരുന്നത്. ഇതിനായി നോട്ടടിക്കുന്ന പ്രിന്റിംഗ് പ്രസ്സുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ ഇത് വലിയ അബദ്ധമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് . പണം കൂടുതലായി അച്ചടിക്കുന്നത് രാജ്യത്തെ സാമ്പത്തിക ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നില്ല എന്നാല്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥയില്‍ ഇറങ്ങുന്ന പണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതോടെ കൈവശം കൂടുതല്‍ പണം ഉള്ളതിനാല്‍ ജനം കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ താത്പര്യപ്പെടും. എന്നാല്‍ ഉദ്പാദനത്തില്‍ മാറ്റം ഉണ്ടാവാത്തതിനാല്‍ ക്ഷാമത്തിലേക്കും, വിലക്കയറ്റത്തിലേക്കും രാജ്യത്തെ കൊണ്ടു പോവുകയും പണപ്പെരുപ്പം രൂക്ഷമാക്കുകയും ചെയ്യും.