മുന്‍ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ക്ക് 'ഗുരുപൂജയുമായി' ശ്രീലങ്കന്‍ സൈന്യം

ഗുരുവായ മുന്‍ ഇന്ത്യന്‍ ആര്‍മി ഓഫീസറെ ആദരിച്ച് ശ്രീലങ്കന്‍ പട്ടാളം. എല്‍ടിടിഇ ഭീകരരുടെ ആക്രമണത്തിന് എതിരെ ശ്രീലങ്കന്‍ സൈന്യത്തിന് ഒപ്പം നിന്ന് പടപൊരുതിയ ഇന്ത്യന്‍ ആര്‍മി ഓഫീസറായ മന്‍ദീപ് സിംഗ് സന്ധുവിനെയാണ് സൈന്യം ആദരിച്ചത്.

ശ്രീലങ്കന്‍ സൈനികരുടെ പാരമ്പര്യം അനുസരിച്ച് അവരുടെ ഗുരുജിയെ ആദരിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് സൈന്യം മന്‍ദീപ് സിംഗ് സന്ധുവിനെ അന്വേഷിച്ച് കണ്ടെത്തുകയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. ശ്രീലങ്കയിലെ ആര്‍മി ഓഫീസര്‍മാരുടെ ആദ്യ ബാച്ചിന് പരിശീലനം നല്‍കിയത് സന്ധുവാണ്.

എന്നാല്‍ ഇത് മാത്രമല്ല, ഇവരുടെ രാജ്യത്ത് സമാധാനം ഉറപ്പാക്കാന്‍ താന്‍ രക്തം ചിന്തുകയും ചെയ്തതിനാലാണ് ശ്രീലങ്കന്‍ സൈന്യം തന്നെ ബഹുമാനിക്കു്‌നനതെന്നും സന്ധു പറയുന്നു.

എലൈറ്റ് 10 പാരാ കമാന്‍ഡോ യൂണിറ്റില്‍ ഉള്‍പ്പെട്ടിരുന്ന ഇന്ത്യന്‍ ആര്‍മി ബ്രിഗേഡിയര്‍ സന്ധു 1987-89 കാലഘട്ടത്തില്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന സേനയുടെ ഭാഗമായിരുന്നു. പിന്നീട് അദ്ദേഹത്തെ ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ ഇന്‍സ്ട്രക്ടറായി നിയമിച്ചു. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ഇന്‍സ്ട്രക്ടറായിരുന്ന കാലത്ത് സന്ധു പരിശീലനം നല്‍കിയവരില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇപ്പോഴും സീനിയര്‍ ഓഫീസര്‍മാരായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.

‘ഇന്റേക്ക് 31’ എന്നറിയപ്പെടുന്ന ബാച്ചിലെ ചില ശ്രീലങ്കന്‍ ആര്‍മി ഓഫീസര്‍മാര്‍ തങ്ങളുടെ ഗുരുവായ സന്ധുവിനെ 2021ല്‍ ഫെയ്‌സ്ബുക്കിലൂടെയാണ് കണ്ടെത്തിയത്. കാനഡയില്‍ താമസിക്കുന്ന അദ്ദേഹത്തെ സൈന്യം ശ്രീലങ്കയിലേക്ക് ക്ഷണിച്ചു. ശ്രീലങ്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച അദ്ദേഹം ശ്രീലങ്കയിലെത്തി മാര്‍ച്ച് 2 മുതല്‍ 10 വരെ സൈന്യത്തിനൊപ്പം ചിലവഴിച്ചു.