റംസാന് മുൻപ് ശ്രീലങ്കയില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്; അതീവ ജാഗ്രത നിര്‍ദ്ദേശം

ശ്രീലങ്കയില്‍ വീണ്ടും ഭീകരാക്രമണ ഭീഷണി. റംസാൻ മാസാരംഭത്തിന് മുമ്പ് ഭീകരര്‍ സൈനിക വേഷത്തിലെത്തി ആക്രമണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച കണ്ടെയ്നര്‍ ട്രക്കും വാനും കൊളംബോയിലേക്ക് നീങ്ങിയിട്ടുണ്ടെന്ന സൂചനകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍,  നോര്‍ത്ത് സെന്‍ട്രല്‍ പ്രവിശ്യയിലെ സുങ്കവിളയിലെ ഒരു വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നിന്ന് വാനും അതിലുണ്ടായിരുന്ന 3 പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

ഭീകരരില്‍ ചിലര്‍ പിടിയില്‍ പെടാതെ ഇപ്പോഴും ശ്രീലങ്കയിലുണ്ടെന്നാണ് സൂചന. ഇവര്‍ വീണ്ടും ആക്രമണത്തിനൊരുങ്ങുന്നതായി സംശയമുള്ളതിനാല്‍ രാജ്യത്തെ സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്. ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍, തമിഴ് അധ്യാപകന്‍ എന്നിവരടക്കം 106 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ ഫെയ്സ്ബുക്ക്, വാട്സാപ്, യൂട്യൂബ് തുടങ്ങിയവയ്ക്ക് വിലക്കേര്‍പ്പെടുത്തിയത് നീക്കി.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ 253 പേര്‍ കൊല്ലപ്പെട്ടിരുന്നു.