ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ്; തീരുമാനമെടുത്ത് സൗദി മന്ത്രിസഭ

തൊഴിൽ നിയമങ്ങൾ ഏറെ കർശനമായി നടപ്പാക്കുന്നതിൽ മുൻ പന്തിയിലാണ് സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ. അതോടൊപ്പം തന്നെ തൊഴിലാളികളുടെ പരിരക്ഷയും ഉറപ്പുവരുത്തുന്നതിൽ മടി കാണിക്കുന്നുമില്ല. ഇപ്പോഴിതാ ഗാർഹിത തൊഴിലാളികളുടെ പരിരക്ഷയുമായി ബന്ധപ്പെട്ട് പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് സൗദി അറേബ്യ.

രാജ്യത്ത് വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുവാനാണ് സൗദി മന്ത്രിസഭയുടെ തീരുമാനം. ഒരു സ്‌പോണ്‍സര്‍ക്കു കീഴില്‍ നാലില്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഇതിനുള്ള വ്യവസ്ഥകള്‍ തയാറാക്കാന്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അധ്യക്ഷതയില്‍ ഏതാനും വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കും.സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

ഇതുവരെ രാജ്യത്ത് ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ബാധകമായിരുന്നില്ല. പുതിയ മന്ത്രിസഭാ തീരുമാന പ്രകാരം നാലും അതില്‍ കുറവും ഗാര്‍ഹിക തൊഴിലാളികളുള്ള സ്‌പോണ്‍സര്‍മാര്‍ക്കു കീഴിലെ വേലക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമായിരിക്കില്ല. ഇത്തരക്കാര്‍ക്ക് തുടര്‍ന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കുന്നതാണ്. സ്വദേശികളും വിദേശികളും അടക്കമുള്ള സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തൊഴിലുടമകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമാണ്.