അഞ്ച് വർഷത്തെ കഠിനാദ്ധ്വാനത്തിന്റെയും ത്യാഗങ്ങളുടെയും ഫലം കണ്ടു: മിരാബായ് ചാനു

തന്റെ 5 വർഷത്തെ കഠിനാധ്വാനത്തിന് ഫലം കണ്ടു എന്ന് ടോക്കിയോ ഒളിംപിക്‌സിൽ വനിതകളുടെ വെയ്റ്റ്‌ലിഫ്റ്റിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയ മിരാബായ് ചാനു.

“ഒടുവിൽ അത് സംഭവിച്ചു, എനിക്ക് വെള്ളി മെഡൽ ലഭിച്ചു … 5 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലം കണ്ടു. എനിക്ക് വളരെ സന്തോഷമുണ്ട്, പറയാൻ എനിക്ക് വാക്കുകളില്ല. എന്നെ പിന്തുണച്ച എല്ലാവരോടും – കോച്ച്, കുടുംബം, വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ- നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു ,” മിരാബായ് ചാനു ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

“റിയോ ഒളിമ്പിക്സിൽ പരാജയപ്പെട്ടതിന് ശേഷം ഞാൻ വളരെ ദുഃഖിതയായിരുന്നു. തുടർന്ന് 2018 കോമൺ‌വെൽത്ത് ഗെയിംസിൽ ഞാൻ സ്വർണ്ണ മെഡൽ നേടി, അതിനുശേഷം ഒളിമ്പിക് മെഡൽ നേടണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു, അപ്പോഴാണ് ഒളിംപിക്‌ ചിഹ്നത്തിൽ ഉള്ള കമ്മൽ ഉണ്ടാക്കി എന്നോടൊപ്പം സൂക്ഷിച്ചത്. എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത എല്ലാ ത്യാഗങ്ങളുടെയും ഫലമാണ് ഈ വെള്ളി മെഡൽ,” മിരാബായ് പറഞ്ഞു.

ടോക്കിയോ ഒളിംപിക്‌ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയും ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ വനിതാ വെയ്റ്റ് ലിഫ്റ്ററുമാണ് മിരാബായ് ചാനു. ഒളിമ്പിക്സിന്റെ ആദ്യ ദിവസം തന്നെ മെഡൽ നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന റെക്കോർഡും മിരാബായുടെ പേരിൽ വന്നിരിക്കുകയാണ്.

വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്‌ലിഫ്റ്റിംഗിൽ ചൈനയുടെ സിഹുയി ഹൂവിനോടാണ് ഇംഫാലിൽ നിന്നുള്ള 26 കാരിയായ മിരാബായ് ചാനുവിന് സ്വർണ്ണ മെഡൽ നഷ്ടമായത്. എന്നിരുന്നാലും, വെള്ളിമെഡലിലൂടെ 5 വർഷത്തെ തന്റെ കഠിനാധ്വാനം ഫലം കണ്ടതിൽ മിരാബായ് സന്തുഷ്ടയാണ്.