കേരളത്തിൽ ഐസിസ് തീവ്രവാദികൾ ധാരാളമായുണ്ട്: ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്

കേരളത്തിലും കർണാടകയിലും ഐസിസ് തീവ്രവാദികൾ ധാരാളമായി ഉണ്ടെന്ന് തീവ്രവാദത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്ന് 150 മുതൽ 200 വരെ തീവ്രവാദികൾ ഉള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ക്വൊയ്ദ ഈ മേഖലകളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ക്വൊയ്ദ (എക്യുഐഎസ്) അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാന്ദഹാർ പ്രവിശ്യകളിൽ നിന്നുള്ള താലിബാനു കീഴിൽ ആണ് പ്രവർത്തിക്കുന്നത്. ഐസിസ്, അൽ-ക്വൊയ്ദ, അനുബന്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരീക്ഷണം നടത്തുന്ന അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ക്ഷൻസ് മോണിറ്ററിങ് സംഘത്തിന്റെ 26-ാമത്തെ റിപ്പോർട്ടിൽ ആണ് ഇക്കാര്യങ്ങൾ പറയുന്നത്.

“സംഘടനയിൽ ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 150 മുതൽ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. അന്തരിച്ച അസിം ഉമറിനു ശേഷം എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ് ഒസാമ മഹമൂദ് ആണ്. മുൻ നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുന്നതിനായി എക്യുഐഎസ് ഈ പ്രദേശത്ത് പ്രതികാര നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്,” റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് അനുസരിച്ച്, “2019 മെയ് 10 ന് പ്രഖ്യാപിച്ച ഐ‌.എസ്.ഐ.‌എൽ ഇന്ത്യൻ അഫിലിയേറ്റായ (ഹിന്ദ് വിലയാ-Hind Wilayah) ക്ക് 180 മുതൽ 200 വരെ അംഗങ്ങളുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു”.

കേരളത്തിലും കർണാടകയിലും ഗണ്യമായ രീതിയിൽ ഐ‌.എസ്.ഐ.‌എൽ പ്രവർത്തകരുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്, ഐ‌.എസ്.ഐ.‌എൽ അല്ലെങ്കിൽ ദേഷ് എന്നും അറിയപ്പെടുന്നു) തീവ്രവാദ സംഘം ഇന്ത്യയിൽ ഒരു പുതിയ “പ്രവിശ്യ” സ്ഥാപിച്ചതായി അവകാശപ്പെട്ടു, കശ്മീരിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം വന്ന ആദ്യ പ്രഖ്യാപനമായിരുന്നു ഇത്.

ഭീകരസംഘം അതിന്റെ അമാക് ന്യൂസ് ഏജൻസി വഴി പുതിയ ശാഖയുടെ അറബി നാമം “വിലയാ ഓഫ് ഹിന്ദ്” (ഇന്ത്യ പ്രവിശ്യ) എന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ ജമ്മു കശ്മീർ പൊലീസ് ഈ അവകാശവാദം നിരസിച്ചിരുന്നു.

മുമ്പ്, കശ്മീരിലെ ഐസിസ് ആക്രമണം “അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, സമീപ പ്രദേശങ്ങൾ” എന്നിവയ്ക്കായി 2015 ൽ ആരംഭിച്ച ഖൊറാസാൻ പ്രവിശ്യാ ശാഖയുമായി ബന്ധപ്പെട്ടിരുന്നു.