ഞാന്‍ ഉടന്‍ തിരികെ വരും, പ്രതികാരം ചെയ്യും; യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന; അവാമി ലീഗിനെ നിരോധിച്ച് ഇടക്കാല സര്‍ക്കാര്‍; ബംഗ്ലാദേശില്‍ വീണ്ടും രാഷ്ട്രീയ നീക്കം

ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ടിയെ നിരോധിച്ചു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റേതാണ് നടപടി. ഭീകരവിരുദ്ധ നിയമം ഉപയോഗിച്ചുകൊണ്ടാണ് നിരോധനം. ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലില്‍ (ഐസിടി) വിചാരണ പൂര്‍ത്തിയാകുന്നതുവരെ അവാമി ലീഗിന്റെ നിരോധനം തുടരും.

2024 ജൂലൈയില്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പരാതിക്കാരുടെയും സാക്ഷികളുടെയും പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെയും അടക്കം സുരക്ഷ പരിഗണിച്ചുംരാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാമി ലീഗിനെ നിരോധിച്ചുവെന്നാണ് മുഹമ്മദ് യൂനുസ് സര്‍ക്കാരിന്റെ നിലപാട്.

നേരത്തെ, മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്തെത്തിയിരുന്നു. ആഭ്യന്തര കലാപത്തിനിടെ രക്ഷതേടി ഇന്ത്യയിലേക്ക് എത്തിയ ഹസീന സൂം മീറ്റിങ്ങില്‍ സംസാരിക്കുമ്പോഴാണ് യൂനുസിനെ വിമര്‍ശിച്ചത്. നിലവില്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവനാണ് യൂനുസ്. ക്രിമിനലുകളുടെ തലവന്‍ എന്നര്‍ഥമുള്ള ‘മോബ്സ്റ്റര്‍’ എന്ന പദമാണ് യൂനുസിനെതിരെ ഹസീന ഉപയോഗിച്ചത്. യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും ഹസീന ആരോപിച്ചു. രാജ്യത്ത് അധര്‍മ്മം വളര്‍ത്തുന്നതിലാണ് യൂനുസ് ശ്രദ്ധിക്കുന്നതെന്നും ഹസീന പറഞ്ഞു.

Read more

ഹസീനയെ തിരികെ എത്തിക്കുമെന്നും ഇതിനു മുഖ്യപരിഗണന നല്‍കുമെന്നും ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം ആവര്‍ത്തിച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ട 4 പൊലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായിട്ടാണ് ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീന സൂം മീറ്റിങ്ങിലൂടെ സംസാരിച്ചത്. താന്‍ ഉടന്‍ തിരിച്ചെത്തുമെന്നും പൊലീസുകാരുടെ മരണത്തില്‍ പ്രതികാരം ചെയ്യുമെന്നും ഹസീന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹസീനയുടെ പാര്‍ട്ടിയെ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.