'ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ മദ്രസ വിദ്യാര്‍ത്ഥികളെ ഇറക്കും; അവര്‍ പാക്കിസ്ഥാന്റെ രണ്ടാം നിര പ്രതിരോധം'; പാക്ക് പാര്‍ലമെന്റില്‍ വെല്ലുവിളിയുമായി പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ മദ്രസ വിദ്യാര്‍ത്ഥികളെ ഇറക്കുമെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പാക്കിസ്ഥാന്റെ പ്രതിരോധ സേന തന്നെയാണെന്ന് അദേഹം പറഞ്ഞു. മദ്രസകളുടെയും മദ്രസയിലെ വിദ്യാര്‍ഥികളുടെയും കാര്യമെടുത്താല്‍ ഒരു സംശയവും വേണ്ട, അവര്‍ നമ്മുടെ രണ്ടാം നിര പ്രതിരോധമാണ്.

അവിടെ പഠിക്കുന്ന യുവാക്കളെ, ആവശ്യം വന്നാല്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുക തന്നെ ചെയ്യും എന്നായിരുന്നു ഖ്വാജയുടെ വാക്കുകള്‍. മദ്രസകളെ മതപഠനത്തിന് മാത്രമായല്ല പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നതെന്ന് ആക്ഷേപം ശക്തമായതിനിടെയാണ് ഖ്വാജ ആസിഫ് ഇക്കാര്യം പാക് പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെ വെളിപ്പെടുത്തിയത്.

ഇന്ത്യപാക് സംഘര്‍ഷം ശക്തമായതിനിടെ ഇന്ത്യയുടെ വിമാനം വെടിവച്ചിട്ടെന്ന അവകാശവാദവും ഇയാള്‍ മുഴക്കിയിരുന്നു. സിഎന്‍എന്‍ ചാനലിലാണ് അഞ്ച് ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ തകര്‍ത്തതായി ഇദേഹം പറഞ്ഞത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഖ്വാജ ആസിഫിന്റെ നുണ പൊളിയുകയായിരുന്നു.

സിഎന്‍എന്‍ അവതാരക ബെക്കി ആന്‍ഡേഴ്‌സണ്‍ ഇതിനുള്ള തെളിവുകള്‍ ആരാഞ്ഞതോടെ, പാക് പ്രതിരോധ മന്ത്രി പറഞ്ഞത് തെളിവുകള്‍ സോഷ്യല്‍ മീഡിയയിലുണ്ടെന്നാണ്. എന്നാല്‍ ബെക്കി ആന്‍ഡേഴ്‌സണ്‍ ഖവാജ ആസിഫിനോട് താന്‍ ചോദിച്ചത് സോഷ്യല്‍ മീഡിയ കണ്ടന്റിനെ കുറിച്ച് അല്ലെന്നും അഞ്ച് ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ തകര്‍ത്തെന്ന് ആരോപിക്കുന്നതില്‍ സാങ്കേതികമായ എന്തെങ്കിലും തെളിവ് നിങ്ങളുടെ പക്കലുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് ഖ്വാജ ആസിഫ് ഒഴിഞ്ഞുമാറുകയായിരുന്നു.

ഈ സംഘാര്‍ഷവസ്ഥ ഒരു യുദ്ധത്തിലേക്ക് വഴിമാറിയേക്കാം എന്നാണ് ഖ്വാജ ആസിഫ് സിഎന്‍എന്‍ അവതാരകയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇന്ത്യയ്ക്ക് ഫ്രാന്‍സില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍, നമുക്ക് ചൈനയില്‍ നിന്നോ റഷ്യയില്‍ നിന്നോ യുഎസില്‍ നിന്നോ യുകെയില്‍ നിന്നോ വിമാനങ്ങള്‍ വാങ്ങാമെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ സൈബറിടങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ചിത്രങ്ങള്‍ക്ക് നാല് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ഇതോടകം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധനാ വിഭാഗം വൈറല്‍ ചിത്രങ്ങള്‍ തിരിച്ചറിയുകയായിരുന്നു. പഞ്ചാബിലെ മോഗ ജില്ലയില്‍ ഐഎഎഫ് മിഗ്-21 വിമാനാപകടവുമായി ബന്ധപ്പെട്ട 2021 ലെ പഴയ ഫോട്ടോയാണെന്ന് വ്യാപകമായി പ്രചരിച്ചിരുന്നതെന്ന് എക്സ് ഹാന്‍ഡില്‍ തിരിച്ചറിഞ്ഞു.

പാക് പ്രതിരോധ മന്ത്രി മാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നില്‍ അപമാനിതനാകുന്നത് ഇതാദ്യമല്ല. നേരത്തെ ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി പാക് പ്രതിരോധ മന്ത്രി ഏറ്റുപറഞ്ഞത് ശ്രദ്ധേയമായിരുന്നു. മൂന്ന് പതിറ്റാണ്ട് ഇത്തരത്തില്‍ അമേരിക്കയ്ക്ക് വേണ്ടി നീചമായ ഈ പണി ചെയ്തിരുന്നതായും ഖ്വാജ തുറന്നുപറഞ്ഞിരുന്നു.