അമേരിക്കയിലെ സ്‌കൂളില്‍ വെടിവെയ്പ്; 22 പേര്‍ കൊല്ലപ്പെട്ടു, പൊലീസ് വെടിവെയ്പ്പില്‍ ആക്രമി മരിച്ചു

അമേരിക്കയിലെ ടെക്സസില്‍ സ്‌കൂളില്‍ ഉണ്ടായ വെടിവെയ്പില്‍ 21 മരണം. 19 വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും രണ്ട് സ്‌കൂള്‍ ജീവനക്കാരുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. സാന്‍ അന്റോണിയോ സ്വദേശിയായ 18കാരന്‍ സാല്‍വദോര്‍ റമോസാണ് ആക്രമണത്തിന് പിന്നില്‍. പൊലീസ് വെടിവെയ്പ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉവാള്‍ഡെയിലെ റോബ് എലമെന്ററി സ്‌കൂളിലാണ് അപകടമുണ്ടായത്. 600ഓളം വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. രണ്ട്,മൂന്ന്,നാല് ക്ലാസുകളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. അക്രമി കയ്യില്‍ രണ്ട് തോക്കുമായി സ്‌കൂളില്‍ ഓടിക്കയറി വെടിവെക്കുകയായിരുന്നു. ഇയാള്‍ തന്റെ മുത്തശിയെ കൊലപ്പെടുത്തിയശേഷമാണ് റമോസ് സ്‌കൂളിലെത്തി വെടിവയ്പ് നടത്തിയതെന്നും സൂചനകളുണ്ട്.

സാല്‍വദോറുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. അക്രമിയുടെ ഉദ്ദേശ്യം പൊലീസിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല വെടിവയ്പില്‍ പരിക്കേറ്റവരെ പ്രദേശത്തെ രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് കുട്ടികളെ ചികിത്സയ്ക്കായി സാന്‍ അന്റോണിയോയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് വെടിവയ്പ്പിനെ ശക്തമായി അപലപിച്ച് രംഗത്തെത്തി. സംഭവം ഹൃദയഭേദകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. ഉവാള്‍ഡെയിലെ മനുഷ്യരുടെ വേദനയ്ക്കൊപ്പമാണ് വൈറ്റ് ഹൗസുമുള്ളതെന്നും അവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.