ഉക്രൈനില്‍ നിന്ന് 2,389 കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയി: യുഎസ് എംബസി

ഉക്രൈനില്‍ നിന്നും 2,389 കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് യുഎസ് എംബസി. റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലുഹാന്‍സ്‌ക്, ഡൊനെറ്റ്സ്‌ക് എന്നിവിടങ്ങളില്‍ നിന്ന് ഉക്രൈനിയന്‍ കുട്ടികളെ ‘നിയമവിരുദ്ധമായി റഷ്യയിലേക്ക് കടത്തി കൊണ്ടുപോയതായി ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യുഎസ് എംബസി ട്വീറ്റ് ചെയ്തു.

‘ഇത് സഹായമല്ല. തട്ടിക്കൊണ്ടുപോകലാണ്’, യുഎസ് എംബസ്സി ട്വീറ്റില്‍ പറയുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ബാസിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് റഷ്യന്‍ സൈന്യം സാധാരണക്കാരെ മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ റഷ്യ മരിയുപോളില്‍ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നതായി ഉക്രൈന്‍ ആരോപിച്ചു.

റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനെഡിക്ടോവ ഉള്‍പ്പടെ നിരവധി പേരാണ് റഷ്യയുടെ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Read more

റഷ്യ കുട്ടികളെ ലക്ഷ്യം വെക്കുന്നുവെന്ന ആരോപണങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ സംഭവം. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ അഭയം പ്രാപിച്ച മരിയുപോളിലെ ഒരു തിയേറ്ററില്‍ റഷ്യ ബോംബെറിഞ്ഞതായി കഴിഞ്ഞയാഴ്ച ഉക്രൈന്‍ പറഞ്ഞിരുന്നു.