ആണവായുധം അവസാന കച്ചിത്തുരുമ്പ്; പ്രയോഗം നിലനില്‍പ്പിന് ഭീഷണിയാകുമ്പോള്‍ : റഷ്യ

നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍മാത്രമേ ആണവായുധങ്ങള്‍ ഉപയോഗിക്കൂ എന്ന് ആവര്‍ത്തിച്ച് റഷ്യ. ഉക്രൈനിലെ നിലവിലെ സാഹചര്യത്തില്‍ ആണവായുധ പ്രയോഗത്തിന്റെ ആവശ്യമില്ലെന്നും റഷ്യ വ്യക്തമാക്കി. അതേസമയം, മരിയുപോളിലെ ജനവാസമേഖലയില്‍ റഷ്യന്‍ ആക്രമണം ശക്തമായതിനെത്തുടര്‍ന്ന് പലായനം ശക്തമായി. ആക്രമണം അവസാനിപ്പിച്ച് കീഴടങ്ങാനുള്ള റഷ്യന്‍ നിര്‍ദേശം വീണ്ടും ഉക്രൈന്‍ തള്ളിയിരുന്നു.

വരുംദിവസങ്ങളില്‍ കര വ്യോമ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാകും. യുദ്ധം തുടങ്ങിയതിനുശേഷം ചൈനയില്‍നിന്ന് റഷ്യയിലേക്ക് ആയുധങ്ങള്‍ എത്തിയതിന് തെളിവില്ലെന്ന് യുഎസ് വ്യക്തമാക്കി.
അതേസമയം, ഉക്രൈനില്‍ നിന്നും 2,389 കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് യുഎസ് എംബസി. റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് എന്നിവിടങ്ങളില്‍ നിന്ന് ഉക്രൈനിയന്‍ കുട്ടികളെ ‘നിയമവിരുദ്ധമായി റഷ്യയിലേക്ക് കടത്തി കൊണ്ടുപോയതായി ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യുഎസ് എംബസി ട്വീറ്റ് ചെയ്തു.

‘ഇത് സഹായമല്ല. തട്ടിക്കൊണ്ടുപോകലാണ്’, യുഎസ് എംബസ്സി ട്വീറ്റില്‍ പറയുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ബാസിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് റഷ്യന്‍ സൈന്യം സാധാരണക്കാരെ മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ റഷ്യ മരിയുപോളില്‍ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നതായി ഉക്രൈന്‍ ആരോപിച്ചു.