ഉക്രൈന് ആയുധം കൊണ്ടുവരുന്ന കപ്പലുകള്‍ ആക്രമിക്കും; മുന്നറിയിപ്പ് നല്‍കി റഷ്യ, സ്ഥിതി ഗുരുതരമായേക്കും

ഉക്രൈന് ആയുധം എത്തിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. ആയുധങ്ങള്‍ നല്‍കുന്നതില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ റഷ്യന്‍ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണ്.ഇത് റഷ്യയും നാറ്റോയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനു അത് കാരണമാകും. അതിനിടയില്‍ കീവില്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിനിടയില്‍ റഷ്യയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുറമുഖ പട്ടണമായ മരിയുപോളിന്റെ കിഴക്കന്‍ മേഖല പിടിച്ചെടുത്തതിന് പിന്നാലെ റഷ്യ ആക്രമണം കടുപ്പിച്ചിട്ടുണ്ട്

തലസ്ഥാനമായ കീവിന് അടുത്തെത്തിയ സൈന്യം, ഒഡേസ, സുമി, ഹര്‍കിവ് എന്നീ നഗരങ്ങള്‍ക്കുനേരെയും ആക്രമണം നടത്തി. യുദ്ധഭീതിയില്‍ ഇന്നലെമാത്രം പതിമൂവായിരംപേര്‍ പാലായനം ചെയ്തതായാണ് കണക്കുകള്‍

അതേസമയം, മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രാജ്യാന്തര നിയമങ്ങള്‍ ഉക്രൈന്‍ ലംഘിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. സാധാരണക്കാരെ മനുഷ്യ കവചമാക്കുകയും ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും സമീപം ആയുധങ്ങള്‍ വിന്യസിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി.