യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം യുക്രൈനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യുഎസും തുര്‍ക്കിയും ശ്രമം നടത്തുന്നതിനിടയിലാണ് ചര്‍ച്ചയ്ക്ക് തയ്യാറായി റഷ്യന്‍ പ്രസിഡന്റിന്റെ നിര്‍ണായകനീക്കം. ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുമ്പോഴും ആദ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് യുഎസ് പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കി പറയുന്നത്.

ശാശ്വത സമാധാനം’ കൈവരിക്കുന്നതിനും മൂന്ന് വര്‍ഷത്തെ സംഘര്‍ഷത്തിന്റെ ‘മൂലകാരണങ്ങള്‍ ഇല്ലാതാക്കുന്നതിനും’ ‘മുന്‍ ഉപാധികളില്ലാതെ’ മെയ് 15 ന് തുര്‍ക്കി നഗരമായ ഇസ്താംബൂളില്‍ യുക്രൈയ്‌നുമായി നേരിട്ട് ചര്‍ച്ച നടത്താമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് റഷ്യ ആലോചിച്ചു തുടങ്ങിയിട്ടുണ്ടെന്നത് ഒരു നല്ല സൂചനയാണിതെന്നും എന്നാല്‍ അതിലേക്കുള്ള ആദ്യപടി മെയ് 12 ന് വെടിനിര്‍ത്തല്‍ ആരംഭിക്കുക എന്നതാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

കഴിഞ്ഞ ദിവസം യുക്രെയ്ന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ അമേരിക്കയുടെ പിന്തുണയോടെ നിരുപാധികമായ 30 ദിവസത്തെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പുടിന്‍ ഈ നിര്‍ദ്ദേശം തള്ളിക്കളയുകയാണ് ചെയ്തത്. യൂറോപ്യന്‍ ‘അന്ത്യശാസനങ്ങളേയും ‘റഷ്യന്‍ വിരുദ്ധ പ്രസ്താവനകളേയും’ വിമര്‍ശിച്ചു കൊണ്ടാണ് പുടിന്‍ ഈ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിക്കളഞ്ഞത്.

മെയ് 15-ാം തീയതി ഇസ്താംബുളില്‍വെച്ച് യുക്രൈനുമായി നേരിട്ട് ചര്‍ച്ചനടത്താമെന്ന നിര്‍ദേശമാണ് പുടിന്‍ മുന്നോട്ടുവെച്ചിരിക്കുന്നതിനൊപ്പം വെടിനിര്‍ത്തലില്‍ ചര്‍ച്ച തുടങ്ങണമെന്നാണ് സെലന്‍സ്‌കിയുടെ നിര്‍ദേശം. 2022-ല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ അവസാനിപ്പിച്ചത് റഷ്യയല്ല, യുക്രൈനായിരുന്നുവെന്നും എന്നാലും മുന്നുപാധികളില്ലാതെ യുക്രൈന്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഞങ്ങളുടെ നിര്‍ദേശമെന്നാണ് പുടിന്‍ പറഞ്ഞത്. വ്യാഴാഴ്ച തുര്‍ക്കിയിലെ ഇസ്താംബുളില്‍ സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് യുക്രൈന് വാഗ്ദാനം നല്‍കുന്നുവെന്നും ഇനി തീരുമാനം യുക്രൈന്‍ അധികാരികളുടേതാണെന്നും പുടിന്‍ പറഞ്ഞു.

Read more

ഇത്രയും പറഞ്ഞതിന് ശേഷം യുക്രൈയ്ന്‍ ഭരണത്തെ കുറ്റപ്പെടുത്താനും റഷ്യന്‍ പ്രസിഡന്റ് മടിച്ചില്ല. യുക്രൈയ്ന്‍ ഭരണാധികാരികളുടെ വ്യക്തിപരമായ രാഷ്ട്രീയാഭിലാഷങ്ങളാണ് അവരെ നയിക്കുന്നതെന്നും അല്ലാതെ ജനങ്ങളുടെ താത്പര്യമല്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.