റഷ്യ- ഉക്രൈന്‍ യുദ്ധം; നാറ്റോ ഇടപെട്ടാല്‍ മൂന്നാം ലോക മഹായുദ്ധമാകും മുന്നറിയിപ്പുമായി ജോ ബൈഡന്‍

ഉക്രൈനില്‍ റഷ്യ രാസയുധം പ്രയോഗിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയും ഉക്രൈനും യുദ്ധത്തിന് വേണ്ടി ജൈവായുധങ്ങളും രാസായുധങ്ങളും വികസിപ്പിക്കുന്നുവെന്ന് റഷ്യ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ബൈഡന്‍.

ഇന്റലിജന്‍സിനെ കുറിച്ചല്ല താന്‍ സംസാരിക്കുന്നത്. യുദ്ധത്തില്‍ രാസായുധങ്ങള്‍ ഉപയോഗിച്ചാല്‍ റഷ്യ വലിയ വില നല്‍കേണ്ടിവരും. റഷ്യയും നാറ്റോയും നേരിട്ട് പോരാടുന്നത് മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകും. അത് ഉണ്ടാകാതിരിക്കാമാണ് യുഎസ് ശ്രമിക്കുന്നത. ഉക്രൈനില്‍ റഷ്യയ്ക്ക് എതിരായി ഒരു യുദ്ധത്തിലും തങ്ങള്‍ ഏര്‍പ്പെടില്ലെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം റഷ്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ജൈവായുധത്തെ സംബന്ധിച്ചുള്ള റഷ്യയുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു യോഗം.

Read more

ഉക്രൈനിലെ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയുമായുള്ള സാധാരണ വ്യാപാര ബന്ധം അവസാനിപ്പിക്കാനുള്ള ശ്രമവും ബൈഡന്‍ നടത്തിയിരുന്നു. മറ്റ് വിദേശ രാജ്യങ്ങളെ പോലെ അമേരിക്കയും ഉക്രൈന് ആയുധങ്ങളും സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. യു.എസില്‍ നിന്നും എഫ് 16 വിമാനങ്ങള്‍ വാങ്ങാന്‍ ഉക്രൈന്‍ തീരുമാനിച്ചിട്ടുണ്ട്.