ഇന്ത്യക്കാരെ രക്ഷപ്പെടുത്തും, തടയുന്നത് ഉക്രൈനെന്ന് റഷ്യ

ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ സഹായിക്കുമെന്ന് റഷ്യ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് റഷ്യ സന്നദ്ധത അറിയിച്ചത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ തടവില്‍ വയ്ക്കുന്നതായും, മനുഷ്യകവചമായി ഉപയോഗിക്കുന്നതായും ചര്‍ച്ചയില്‍ റഷ്യ ആരോപിച്ചു.

ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയില്‍ എത്തിക്കാമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. റഷ്യന്‍ അതിര്‍ത്തി വഴി കിഴക്കന്‍ ഉക്രൈനില്‍ നിന്നാണ് ഒഴിപ്പിക്കുക. കാര്‍ക്കീവില്‍ സാഹചര്യം രൂക്ഷമായിരിക്കെ ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം വഴി റഷ്യയിലെത്തിക്കും. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റഷ്യ ആക്രമണം കടുപ്പിച്ചതോടെ കാര്‍കീവില്‍ നിന്ന് ഇന്ത്യക്കാര്‍ അടിയന്തരമായി ഒഴിണമെന്നാണ് ഉക്രൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചത്. കാര്‍കീവില്‍ റഷ്യ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നതു എന്ന വിവരത്തേ തുടര്‍ന്നാണിത്. വാഹനങ്ങള്‍ കിട്ടിയില്ലെങ്കില്‍ കാല്‍നടയായി പരമാവധി ദൂരത്തേക്കു മാറണമെന്നായിരുന്നു നിര്‍ദ്ദേശം. നിര്‍ദ്ദേശിച്ച് സമയ പരിധി കഴിഞ്ഞും നിരവധി വിദ്യാര്‍ത്ഥികള്‍ നഗരം വിട്ട് പോകാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നതായാണ് അറിയുന്നത്.

അതേസമയം റഷ്യന്‍ അധിനിവേശം എട്ടാം ദിവസത്തിലേക്ക് കടക്കവേ ഇരു രാജ്യങ്ങളും തമ്മില്‍ ഇന്ന് രണ്ടാം ഘട്ട സമാധാന ചര്‍ച്ച നടത്തും. പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയില്‍ വച്ചാണ് ചര്‍ച്ച നടക്കുക. വെടി നിര്‍ത്തല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്ന് ചര്‍ച്ചയാകും.