'വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ ബന്ദികളാക്കിയിട്ടില്ല'; റഷ്യന്‍ ആരോപണം തള്ളി ഇന്ത്യ

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ ബന്ദികളാക്കുന്നുവെന്ന് റഷ്യന്‍ ആരോപണം തള്ളി ഇന്ത്യ. ഒരു വിദ്യാര്‍ത്ഥിയെയും ബന്ദിയാക്കിയ സാഹചര്യത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. കാര്‍ക്കീവില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനായി പ്രത്യേക ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് ഉക്രൈന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

റഷ്യന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഉക്രൈനിയന്‍ നഗരമായ കാര്‍കിവില്‍ ഉക്രൈനിയന്‍ സൈന്യം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബന്ദികളായി സൂക്ഷിക്കുകയാണെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തടവില്‍ വയ്ക്കുന്നതായും, മനുഷ്യകവചമായി ഉപയോഗിക്കുന്നതായും റഷ്യ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ വിശദീകരണം.

ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന് തടസ്സം റഷ്യന്‍ ആക്രമണം ആണെന്ന് ഉക്രൈന്‍ പ്രതികരിച്ചിരുന്നു. റഷ്യ ഉടനടി ആക്രമണം അവസാനിപ്പിക്കണമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമില്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു.

ഇന്ത്യല്‍ എംബസി ഇന്ത്യക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും, ഉക്രൈനിയന്‍ സൈന്യത്തിന്റെ സഹായത്തോടെ കാര്‍ക്കീവില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പുറത്ത് വന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യ, റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലോവാക്യ, മാള്‍ഡോവ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. ഇതിന് സഹായം നല്‍കിയ ഉക്രൈനിയല്‍ അധികൃതരോടും, അതിര്‍ത്തി രാജ്യങ്ങളിലെ ഉദ്യോഗസ്ഥരോടും ഇന്ത്യ നന്ദി അറിയിച്ചു.

അതേസമയം പോളണ്ടില്‍ നിന്ന് വ്യോമസേനയുടെ മൂന്നാമത്തെ വിമാനം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തി. 3,000 പേരെ ഇന്ന് തിരിച്ചെത്തിക്കാനാണ് തീരുമാനം. ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ സഹായിക്കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് റഷ്യ സന്നദ്ധത അറിയിച്ചത്.

റഷ്യന്‍ അതിര്‍ത്തി വഴി കിഴക്കന്‍ ഉക്രൈനില്‍ നിന്നാണ് ഒഴിപ്പിക്കുക. കാര്‍ക്കീവില്‍ സാഹചര്യം രൂക്ഷമായിരിക്കെ ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം വഴി റഷ്യയിലെത്തിക്കും. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.