പച്ചക്കറിയെന്ന് കരുതി റോബോർട്ട് എടുത്ത് ഞെരിച്ചത് മനുഷ്യനെ; 40 കാരന് ദാരുണാന്ത്യം

പച്ചക്കറിയെന്ന് കരുതി റോബോർട്ട് മനുഷ്യനെ ഞെരിച്ചുകൊന്നു. ദക്ഷിണ കൊറിയയിലാണ് സംഭവം. റോബോട്ട് കമ്പനിയിലെ ജോലിക്കാരനെയാണ് റോബോർട്ട് ഞെരിച്ച് കൊലപ്പെടുത്തിയത്. പച്ചക്കറികള്‍ വേർതിരിച്ച് പാക്ക് ചെയ്യാനായി പ്രോംഗ്രാം ചെയ്ത റോബോട്ടിന് മുന്നിൽപ്പെട്ടയാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

പച്ചക്കറികളെ വേർതിരിച്ച് പാക്ക് ചെയ്യുന്ന റോബോട്ടുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും തകരാറുകള്‍ പരിഹരിക്കാനുമായി എത്തിയ തൊഴിലാളിക്കാണ് ദാരുണാന്ത്യം. യന്ത്രങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനിടയിലാണ് പച്ചക്കറിയാണെന്ന് തെറ്റിധരിച്ച് റോബോട്ട് ജോലിക്കാരെ ഉയർത്തിയെടുത്ത്, ഞെരിച്ച് കളഞ്ഞത്.

ബെല്‍ പെപ്പറുകള്‍ അടുക്കിയ ബോക്സുകള്‍ ഉയർത്തി പലകകളില്‍ വച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം.റോബോട്ടിന്റെ സെന്‍സർ പരിശോധിക്കാനാണ് നാൽപ്പതുകാരനായ ജീവനക്കാരൻ എത്തിയത് . രണ്ട് ദിവസം മുൻപ് ഈ സെൻസറിന് തകരാറുണ്ടെന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് തകരാറ് പരിഹരിക്കാൻ ആളെത്തിയത്. റോബോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് കൂടുതല്‍ സുരക്ഷിതമായ സംവിധാനം ആവശ്യപ്പെട്ടിരിക്കുകയാണ് ജിയോങ്സാംഗിലെ പച്ചക്കറി വ്യാപാര സ്ഥാപനം. ദക്ഷിണ കൊറിയയില്‍ ഈ വർഷം ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. മാർച്ച് മാസത്തിൻ 50 കാരനാണ് റോബോട്ടിന് മുന്നിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് കൊല്ലപ്പെട്ടത്. ഓട്ടോമൊബൈല്‍ പാർട്സ് നിർമ്മാണ ശാലയിലായിരുന്നു അപകടം.