റെനില്‍ വിക്രമസിംഗെ പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ്

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ പത്ത് മണിക്ക് പാര്‍ലമെന്റില്‍ നടത്തിയ തിരഞ്ഞെടുപ്പിലൂടെയാണ് റെനില്‍ വിക്രമസിംഗയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗോതബായ രാജപക്‌സെ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

ശ്രീലങ്കയുടെ 44 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ജനകീയ പോളിംഗിലൂടെ അല്ലാതെ പാര്‍ലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. 225 അംഗ സഭയില്‍ 224 എം.പിമാര്‍ വോട്ടു ചെയ്തു. ഇതില്‍ 134 പേര്‍ റനിലിനെ പിന്തുണച്ചു. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുനയിലെ വിമതനീക്കത്തെ അതിജീവിച്ചാണു റനില്‍ പ്രസിഡന്റായത്.

നിലവില്‍ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു. 1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവാണ് റെനില്‍. രണ്ട് തവണ പ്രതിപക്ഷ നേതാവായിരുന്നു. ആറ് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയും ആയിട്ടുണ്ട്.

ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റനില്‍ പാര്‍ലമെന്റില്‍ പറഞ്ഞു. അതേ സമയം പുതിയ പ്രസിഡന്റിനെ പ്രതിഷേധക്കാര്‍ അംഗീകരിച്ചില്ല. റെനില്‍ രാജപക്‌സെ കുടുംബത്തിന്റെ നോമിനിയാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.