ശ്രീലങ്കയില്‍ ജനരോഷം ശക്തം; അടിയന്തരാവസ്ഥ പിന്‍വലിച്ച് പ്രസിഡന്റ്

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധങ്ങള്‍ ശമിപ്പിക്കാന്‍ പാടുപെട്ട് സര്‍ക്കാര്‍. ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന അടിയന്തരാവസ്ഥ പ്രസിഡന്റ് ഗൊതബയ രാജപക്സെ പിന്‍വലിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുന്നതായാണ് ഗസറ്റ് വിജ്ഞാപനത്തില്‍ രാജപക്‌സെ അറിയിച്ചത്.

സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി വര്‍ദ്ധിച്ചുവരുന്ന അസ്വസ്ഥതകള്‍ക്കിടയില്‍ ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്ന് 41 അംഗങ്ങള്‍ ഇറങ്ങിപ്പോയിരുന്നു. ഇതോടെ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഭരണസഖ്യത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു. നേരത്തെ 26 മന്ത്രിമാര്‍ കൂട്ടരാജി സമര്‍പ്പിച്ചിരുന്നു. ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രസിഡന്റിന്റെ ക്ഷണം പ്രതിപക്ഷം നിരസിച്ചിരുന്നു. ഇതോടെ രാജ്യത്ത് ഭരണ പ്രതിസന്ധി രൂക്ഷമായിരിക്കുയാണ്.

കേവല ഭൂരിപക്ഷം 113 വേണമെന്നിരിക്കെ ഭരണമുന്നണിയില്‍ നിലവില്‍ 105 എംപിമാര്‍ മാത്രമാണ് ഉള്ളത്. അതേസമയം ശ്രീലങ്കയുടെ പുതിയ ധനമന്ത്രിയായി ചുമതലയേറ്റ് അടുത്ത ദിവസം തന്നെ അലി സബ്രി രാജിവെച്ചിരുന്നു.

‘ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെങ്കിലും, രാജ്യത്തിന്റെ ഏറ്റവും മികച്ച താല്‍പ്പര്യങ്ങള്‍ക്കനുസൃതമായാണ് എപ്പോഴും പ്രവര്‍ത്തിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു’ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഈ പ്രതിസന്ധി മറികടക്കാന്‍ ‘പുതിയതും സജീവവും പാരമ്പര്യേതരവുമായ നടപടികള്‍’ ആവശ്യമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഏപ്രില്‍ മൂന്നിന് താന്‍ നീതിന്യായ മന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ മറ്റൊരു പദവി ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സബ്രി കൂട്ടിച്ചേര്‍ത്തു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും രാജ്യ തലസ്ഥാനമായ കൊളംബോയില്‍ ഉള്‍പ്പടെ ജനങ്ങളുടെ തെരുവിലിറങ്ങിയുള്ള പ്രതിഷേധങ്ങള്‍ ശക്തമാണ്. പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടേയും വസതികള്‍ക്ക് മുന്നില്‍ ഉള്‍പ്പടെ പ്രക്ഷോഭകര്‍ തമ്പടിച്ചതിന് പിന്നാലെ പൊലീസ് കണ്ണീര്‍ വാതകവും, ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. നൂറ് കണക്കിന് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

രാജ്യത്ത് ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ എന്നിവയുടെ ദൗര്‍ലഭ്യം രൂക്ഷമാണ്. പ്രസിഡന്റ് രാജപക്സെ രാജിവച്ച് ഒഴിയണമെന്നാണ് പ്രതിപക്ഷം ഉള്‍പ്പടെ ഉന്നയിക്കുന്ന ആവശ്യം.