31 വയസിൽ മരിക്കുമെന്ന് പ്രവചനം, ആയുസ് വർധിപ്പിക്കാൻ ഓൺലൈനിലൂടെ കർമ്മങ്ങൾ ചെയ്യാമെന്ന് വാഗ്ദാനം; 1.75 കോടി തട്ടിയെടുത്ത വ്യാജനെ കണ്ട് യുവതി ഞെട്ടി

ആയുസ് വർധിപ്പിച്ച് നൽകാമെന്ന് മോഹന വാഗ്ദാനം നൽകി യുവതിയെ തട്ടിപ്പിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. ഓൺലൈൻ ചാറ്റിലൂടെ സിദ്ധനെന്ന പേരിൽ വിശ്വാസം നേടിയെടുത്താണ് യുവാവ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വീരൻ ഇവരിൽ നിന്നും കൈകലാക്കിയത് 1.75 കോടി രൂപയാണ്.

ചൈനയിലാണ് സംഭവം. 30 കാരിയായ സിയോക്സിയ എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. 31 വയസ്സ് വരെ മാത്രമേ സിയോക്സിയ ജീവിച്ചിരിക്കുകയുള്ളൂവെന്ന് ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ പണചിലവുള്ള ചില പരിഹാര കർമ്മങ്ങൾ ചെയ്താൽ ആയുസിന്‍റെ ദൈർഘ്യം വർധിപ്പിക്കാമെന്നും ഇയാൾ സിയോക്സിയോട് പറഞ്ഞു. തുടര്‍ന്ന് ഇതിനായി 1.75 ലക്ഷം രൂപ തട്ടിപ്പ് വീരൻ യുവതിയോട് ആവശ്യപ്പെട്ടു.

താൻ മരിച്ചു പോയേക്കുമോയെന്ന ഭയത്താൽ കപട സന്യാസി പറഞ്ഞതെല്ലാം വിശ്വസിച്ച യുവതി പണം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടം ആരംഭിച്ചു. കുടുംബാംഗങ്ങളുടെ കയ്യിൽ നിന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കയ്യിൽ നിന്നും വാങ്ങിയും ഓൺലൈൻ ലോണുകൾ വഴിയും സഹോദരി തന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു അപ്പാർട്ട്മെന്‍റ് പണയപ്പെടുത്തിയും ഒരുവിധത്തില്‍ പണം കണ്ടെത്തിയ അവര്‍, അത് അയാള്‍ക്ക് കൈമാറി.

തനിക്ക് പണം നൽകിയതിനെക്കുറിച്ച് പുറത്താരോടെങ്കിലും പറഞ്ഞാൽ ഫലം ലഭിക്കില്ലെന്നും ഇയാൾ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാളുടെ വിവരം ഒന്നും ലഭിക്കാതെയായി. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് സിയോക്സിയയ്ക്ക് മനസ്സിലാക്കിയത്. അതോടെ ആകെ തളർന്നുപോയ സിയോക്സിയയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ അവളെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി സംഭവിച്ച കാര്യങ്ങൾ പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ആരാണെന്ന് ആരിജ്ഥായോടെ യുവതി ഞെട്ടി. യഥാർത്ഥത്തിൽ ഓൺലൈനിലൂടെ അവളോട് സംസാരിച്ച് കൊണ്ടിരുന്ന വ്യാജ സിദ്ധൻ അവളുടെ റൂംമേറ്റും അടുത്ത സുഹൃത്തുമായിരുന്ന ലു എന്ന യുവാവായിരുന്നു.

ലു തന്നെയായിരുന്നു ഓൺലൈൻ ചാറ്റ് ആപ്പിൽ വാംഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യാജ സന്യാസിയുടെ വിവരങ്ങൾ സിയോക്സിയ്ക്ക് പരിചയപ്പെടുത്തിയതും. അറസ്റ്റിലായ ലൂവിനോട് സിയോക്സയുടെ കയ്യിൽ നിന്നും തട്ടിയെടുത്ത പണം മുഴുവൻ ഉടൻ തിരികെ നൽകാൻ കോടതി നിർദ്ദേശിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.